തിരുവനന്തപുരം: പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ വേറിട്ട സമരവുമായി ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി. ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ടാണ് സമരം. അന്ന് ഉച്ചയ്ക്ക് 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കും. ആംബുലൻസ് വാഹനങ്ങളെ ഈ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തിൽ അണിചേരണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു. ഓൺലൈനായി ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പെട്രോൾ – ഡീസൽ വില ദിവസംതോറും വർധിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 2014ൽ മോദി അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72. 26 രൂപയും ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു. 2021 ജൂൺ 1ന് ക്രൂഡ് ഓയിൽ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസൽ ലിറ്ററിന് 88 രൂപയായും ഉയർന്നു. പാചകവാതകത്തിൻ്റെയും മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാർത്ഥത്തിൽ ജനജീവിതം ദുസ്സഹമായി മാറി. 2014 ൽ മോദി നൽകിയ വാഗ്ദാനം, ബിജെപി അധികാരത്തിൽ വന്നാൽ പെട്രോൾ 50 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും നൽകുമെന്നായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന സർക്കാർ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സർക്കാരിൻ്റെ ഈ പകൽകൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാൻ തൊഴിലാളികളോടും, ബഹുജനങ്ങളോടും യോഗം അഭ്യർത്ഥിച്ചു.
എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രൻ(എഐടിയുസി) മനയത്ത് ചന്ദ്രൻ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു)കെ രത്നകുമാർ (യുടിയുസി) സോണിയ ജോർജ്ജ് (സേവ) വി കെ സദാനന്ദൻ (എഐ യുടിയുസി) അഡ്വ. ടി ബി മിനി (ടിയുസി സി)കളത്തിൽ വിജയൻ (ടിയുസിഐ)കവടിയാർ ധർമ്മൻ (കെടിയുസി) വിവി രാജേന്ദ്രൻ (എഐസിടിയു) വി സുരേന്ദ്രൻ പിള്ള (ജെ എൽയു) കെ ചന്ദ്രശേഖരൻ (ഐഎൻഎൽസി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മൻ (കെ ടിയുസി (ജോസഫ്) എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു