ലാഭകരമായി സർവീസ് നടത്തുവാൻ സാധിക്കുന്ന ബസുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല എന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞതോടെ മെയ് ഒന്നു മുതൽ ബസ് സർവീസുകൾ നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളിൽ യാത്രക്കാർ വലിയ തോതിൽ കുറഞ്ഞതായി ബസുടമകൾ പറയുന്നു.
നിലവിൽ ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവ്വീസുകൾ നിർത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നൽകിയാവും സർവ്വീസുകൾ നിർത്തുക.
ഇതിന് പുറമെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ക്വാർട്ടർ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട് എങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകൾ നിർത്തിവെക്കേണ്ടി വരുന്നത് എന്നും ഉടമകൾ പറയുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ ക്വാർട്ടർ നികുതി ഒഴിവാക്കി തന്ന രീതിയിൽ നിലവിലെ ക്വാർട്ടർ ടാക്‌സ് കൂടി ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചാൽ മാത്രമേ കുറച്ചു ബസുകൾക്കെങ്കിലും സർവീസ് നടത്തുവാൻ സാധിക്കുകയുള്ളുവെന്നും ഇവർ വ്യക്തമാക്കുന്നു. നിലവിലെ ടാക്‌സ് അടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സർവീസ് നടത്തുവാൻ സാധിക്കുന്ന ബസുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല എന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു