കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാല്‍, കൃപേഷ് ഇരട്ടക്കൊലകേസ് നിര്‍ണ്ണായക വഴിത്തിരിവില്‍. കോടതി അനുമതിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സിബിഐക്ക് ലഭിച്ചത് നിര്‍ണ്ണായകമൊഴി.ഒരു പോലീസ് ഓഫീസറും കോണ്‍ഗ്രസ് നേതാവും സഹായിയും കൊലപാതകത്തിന് പ്രേരണ നല്‍കിയതായി കേസിലെ പ്രധാന പ്രതി എ.പീതാംബരന്‍ സിബിഐക്ക് മൊഴിനല്‍കിയത്രെ. ഇതോടൊപ്പം ഇതുവരെ കേസില്‍ പ്രതിയാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു പ്രാദേശിക സിപിഎം നേതാവിനെതിരെയും മൊഴിയുണ്ട്. ഇതുസംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പീതാംബരന്‍ സിബിഐയെ അറിയിച്ചു. ഇതോടെ സിപിഎം പ്രാദേശിക നേതാവും കോണ്‍ഗ്രസ് നേതാവും അനുയായിയും കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായി.കൊല്ലപ്പെട്ട ശരത്ത്‌ലാലും പീതാംബരനും തമ്മില്‍ പലവട്ടം വാക്കേറ്റവും കയ്യാങ്കളിയും തര്‍ക്കങ്ങളും നടന്നിരുന്നു. ഈ സംഭവത്തില്‍ നിരന്തരം പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു പോലീസ് ഓഫീസര്‍ ‘ഈ ശല്ല്യം ഒഴിവാക്കികൂടേ ‘ എന്ന രീതിയില്‍ പീതാംബരനോട് ചോദിച്ചതത്രെ. ഇപ്പോള്‍ പീതാംബരന്‍ മൊഴിനല്‍കിയതായി പറയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും ഇയാളുടെ അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊലപാതകത്തിന് പ്രേരണ നല്‍കിയതായും മൊഴിനല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നുമായി കോണ്‍ഗ്രസ് നേതാവും അനുഭാവിയും പീതാംബരനേയും മറ്റും മൊബൈല്‍ ഫോണില്‍ വിളിച്ച് കൊലപാതകത്തിന് പ്രേരണ നല്‍കുന്നതിന്റെ രേഖകളാണ് സിബിഐക്ക് മുമ്ബാകെ ഹാജരാക്കാമെന്ന് പീതാംബരന്‍ വെളിപ്പെടുത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ പ്രതികളുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൊഴിയെടുക്കുന്നത് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ കൊലപാതകത്തിനപ്പുറം കല്ല്യോട്ടെ പ്രാദേശിക സിപിഎം നേതാവുമായുള്ള കുടുംബപ്രശ്‌നമാണ് അക്രമത്തിനും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പീതാംബരന്റെ മൊഴിയിലുള്ള സൂചനകള്‍. ഇതിനിടയില്‍ രാഷ്ട്രീയവും കലരുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു