വോട്ടെടുപ്പിന് കണ്ണൂര്‍ ജില്ല ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍; നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല ഒരുങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വോട്ടിംഗ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പ്രശ്‌ന രഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി പോലിസ് സേനയ്ക്കു പുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നിരീക്ഷണത്തിനായി ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും സഹായി വോട്ടുകള്‍ നിരീക്ഷിക്കുന്നതിനായി അസിസ്റ്റഡ് വോട്ട് മോണിറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.

സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്ഇതിന്റെ ഭാഗമായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ വച്ച്‌ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയിലെ വോട്ടെടുപ്പ് നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമവും സമാധാനപരവുമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 1088355 സ്ത്രീകളും 972672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 2061041 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 213096 വോട്ടര്‍മാരുള്ള തളിപ്പറമ്ബ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 173961 വോട്ടര്‍മാരുള്ള കണ്ണൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ജനറല്‍ വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷമാണ് കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരും വോട്ട് ചെയ്യേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാര്‍ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തിച്ചേരണം. ജനറല്‍ വോട്ടര്‍മാര്‍ ഏഴു മണിക്ക് മുമ്ബായി വോട്ട് ചെയ്ത് തീരാത്തപക്ഷം ഏഴ് മണിക്ക് മുമ്ബ് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ചവര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷം കൊവിഡ്/ ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.11 നിയോജകമണ്ഡലങ്ങളിലായി 3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് 12548 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് ആയി 788 പേരെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിനായി രണ്ട് വീതം പോളിംഗ് അസിസ്റ്റന്റുമാരെയും എല്ലാ കേന്ദ്രത്തിലും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 55 മൈക്രോ ഒബ്സര്‍വ്വര്‍മാരെയും ഓരോ നിയോജക മണ്ഡലത്തിലും 60 വീതം അസിസ്റ്റഡ് വോട്ട് മോണിറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം വോട്ട് ചെയ്യേണ്ടത്. വോട്ട് ചെയ്യാനെത്തുന്നവര്‍ക്കായി ബൂത്തിന്റെ പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍ വിതരണത്തിന് സംവിധാനമൊരുക്കും. കൊവിഡ്/ ക്വാറന്റൈന്‍ വോട്ടര്‍മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യനാനെത്തേണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും ഇന്നലെ (തിങ്കാളാഴ്ച) പോളിംഗ് ബൂത്തുകളിലെത്തി. ജില്ലയിലെ മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇന്നലെ രാവിലെ എട്ടു മണിക്ക് ആരംഭിച്ച വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി റിസര്‍വ് ഉള്‍പ്പെടെ 3915 ഇവിഎം കണ്‍ട്രോള്‍ യൂണിറ്റുകളും 3852 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. ഇത്തവണ വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha