കേരളം നാളെ ബൂത്തിലേക്കു പോവുകയാണ്, പുതിയൊരു ചരിത്രം രചിക്കാൻ. ഇടതുപക്ഷ വലതുപക്ഷ മുന്നണികളെ മാറിമാറി സ്വീകരിക്കുകയെന്ന പതിവ് ഇക്കുറി ജനങ്ങൾ തിരുത്തും. ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് അംഗീകാരം നല്കാൻ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന വിശ്വാസമാണ് എൽഡിഎഫിനുള്ളത്.
2016 ൽ നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷം എൽഡിഎഫ് നേടും. കോണ്‍ഗ്രസ് സഹായത്തിൽ ബിജെപി കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ട് ഇതോടെ പൂട്ടും. മാത്രമല്ല, ജനങ്ങളുടെ ഐക്യവും സ്വൈര ജീവിതവും തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കേരള ജനത ഇത്തവണ സമ്മാനിക്കുന്നത് പൂജ്യമായിരിക്കും.
ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനവും പുരോഗതിയുമാണ്. പശ്ചാത്തലസൗകര്യങ്ങളുടെയും ജീവിത സൗകര്യങ്ങളുടെയും കാര്യത്തിൽ കേരളം നന്പർ വണ്‍ ആകണം. അതുവഴി വ്യവസായവും കൃഷിയും ടൂറിസവും വികസിക്കണം. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള എൽഡിഎഫിനു മാത്രമേ ഇതു നിറവേറ്റാൻ കഴിയൂ എന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് രംഗം നിരീക്ഷിച്ചവർക്കു മനസിലാകും.
എൽഡിഎഫുമായി രാഷ്ട്രീയമായ ഒരു സംവാദത്തിന് യുഡിഎഫ് ഒരിക്കലും തയാറായിരുന്നില്ല. സർക്കാരിനും സർക്കാരിനെയും എൽഡിഎഫിനെയും നയിക്കുന്നവർക്കും എതിരായ അപവാദപ്രചാരണത്തിനാണ് തുടക്കം മുതൽ യുഡിഎഫ് തയാറായത്. നുണകൾ പടച്ചുവിടുന്നതിൽ ഇടവേളകളുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ നല്ല പിന്തുണ യുഡിഎഫിനു ലഭിച്ചു എന്ന് പറയേണ്ടതുണ്ട്.
ഒരു വശത്ത് അപവാദപ്രചാരണം, മറുവശത്ത് ബിജെപിയുമായി പല മണ്ഡലങ്ങളിലും രഹസ്യധാരണ ഈ രീതിയിലാണ് ഇടതുപക്ഷ തുടർഭരണം തടയാൻ യുഡിഎഫ് ശ്രമിച്ചത്. ഇതു രണ്ടിനേയും മറികടന്നാണ് എൽഡിഎഫ് വലിയ വിജയത്തിലേക്കു പോകുന്നത്. എൽഡിഎഫിന്റെ വികസന അജണ്ടയ്ക്കു പകരം മറ്റൊന്നും മുന്നോട്ടുവയ്ക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല. നിഷേധ രാഷ്ട്രീയമാണ് അവർ കൈകാര്യം ചെയ്തത്. തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടും. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കും. കേരള ബാങ്ക് ഉപേക്ഷിക്കും. ഇങ്ങനെപോയി യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ. അവശത അനുഭവിക്കുന്നവർക്കുള്ള സാമൂഹ്യക്ഷേമ പെൻഷൻ വിതരണവും പാവപ്പെട്ടവർക്കുള്ള റേഷൻ അരിയും തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇടപെടുവിക്കുന്നതിൽവരെ ഈ നിഷേധരാഷ്ട്രീയം ചെന്നെത്തി. കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ് അനുവർത്തിച്ച നയത്തിന്റെ തുടർച്ചയായിട്ടേ ഇതിനെ കാണാൻ കഴിയൂ.
കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള വ്യക്തമായ പരിപാടി മുന്നോട്ടുവച്ചാണ് എൽഡിഎഫ് ജനങ്ങളെ സമീപിച്ചത്. നവകേരള നിർമിതിയുടെ പുതിയ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. പശ്ചാത്തലസൗകര്യവികസന രംഗത്ത് പിണറായി വിജയൻ സർക്കാർ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും ഇവിടെ യാഥാർഥ്യമാക്കി. ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ, കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ഇടമണ്‍-കൊച്ചി പവർ ഹൈവേ, ദേശീയപാതയുടെ വികസനം, ദേശീയജലപാത, മലയോരതീരദേശ ഹൈവേകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഇതെല്ലാം ഇന്ന് യാഥാർഥ്യമാണ്. ഈ മാതൃകയിൽ, ഈ വേഗത്തിൽ കേരളം മുന്നോട്ടുകുതിക്കണം. പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലമാക്കണം. അതോടൊപ്പം, പുതിയ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ ഉണ്ടാകണം. അതിനുവേണ്ടി കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യണം. ഇതാണ് എൽഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ കാതൽ.
അഞ്ചുവർഷം കൊണ്ട് ഇരുപതു ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. അഞ്ചുവർഷത്തിനകം അഞ്ചു ലക്ഷം വീടുകൾ പണിതു നൽകും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. തീരദേശ വികസനത്തിന് 5,000 കോടി രൂപയുടെ പാക്കേജും ഇതിലുണ്ട്. നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ഒരു തരത്തിലുള്ള വർഗീയതയുമായും എൽഡിഎഫ് സന്ധിചെയ്യില്ലെന്നു പ്രകടനപത്രിക അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വസിക്കാത്തവരടക്കം എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം നോക്കൂ. വർഗീയ ലഹളകളോ വർഗീയസംഘർഷങ്ങളോ നമ്മുടെ സംസ്ഥാനത്തുണ്ടായില്ല. വർഗീയശക്തികൾക്കു മുന്പിൽ മുട്ടുമടക്കിയില്ല. ഈ നിലപാട് എൽഡിഎഫ് ഉയർത്തിപ്പിടിക്കും.
ദേശീയതലത്തിൽ ബിജെപിക്ക് ബദലാണ് കോണ്‍ഗ്രസ് എന്ന് വാദിക്കുന്നവർ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്താണ് ചെയ്തത്? രാഹുൽഗാന്ധിയടക്കം കോണ്‍ഗ്രസ്സിന്റെ ഒട്ടേറെ നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനു വന്നു. ബിജെപിയുടെ വർഗീയധ്രുവീകരണ അജണ്ടയെ എതിർക്കാൻ ഒരു നേതാവിനും നാവ് പൊങ്ങിയില്ല. കാരണം വ്യക്തമാണ്. ബിജെപിയെ ഒരു വിധത്തിലും അലോസരപ്പെടുത്താൻ കോണ്‍ഗ്രസ് തയ്യാറല്ല. ബിജെപിയുടെ സഹായത്തിൽ കുറച്ചു സീറ്റുകൾ കിട്ടണം.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് സംവിധാനം തകരുമെന്ന് ഞങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. തകർച്ചയുടെ ലക്ഷണങ്ങൾ ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തും കോണ്‍ഗ്രസിൽ നിന്ന് നേതാക്കളും പ്രവർത്തകരും ഇടതുപക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങൾക്കുള്ള ബദൽ ഉയർത്തിയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. പൊതുവിദ്യാലയങ്ങളുടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും മാറ്റം കേന്ദ്രത്തിലെ ബിജെപി സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കുള്ള ബദലാണ്. സമൂഹത്തിലെ പാവപ്പെട്ടവർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുന്നത്.
പോളിംഗ് ബൂത്തുകളിലേക്കു പോകാൻ ഇനി മണിക്കൂറുകളേയുള്ളൂ. നുണപ്രചാരണങ്ങൾക്കും സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കുമെതിരേ അവസാന നിമിഷം വരെ അതീവ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫിനൊപ്പം നിൽക്കുന്നവരോട് അഭ്യർഥിക്കുന്നു.
എ. വിജയരാഘവൻ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു