കണ്ണൂര്‍: പോളിങ്ങിനിടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം. യു.ഡി.എഫ് സ്‌ഥാനാര്‍ഥിക്കുനേരെ കൈയേറ്റവും പ്രിസൈഡിങ് ഓഫീസര്‍ക്കും ബൂത്ത് ഏജന്റിനും മര്‍ദനവുമേറ്റു. തളിപ്പറമ്ബ് ആന്തൂരില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥി വി.പി. അബ്‌ദുള്‍ റഷീദിനുനേര്‍ക്കാണ് കൈയേറ്റശ്രമമുണ്ടായത്.
പോളിങ് ഉദ്യോഗസ്‌ഥര്‍ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്‌തപ്പോഴാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചതെന്ന് യു.ഡി.എഫ് സ്‌ഥാനാനാര്‍ഥി വി.പി. അബ്‌ദുള്‍ റഷീദ് പരാതി നല്‍കി. എന്നാല്‍ സ്‌ഥാനാര്‍ഥി ബൂത്തില്‍ നേരിട്ടെത്തി ഇടപെടുന്നത് ശരിയല്ലെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സി.പി.എം-ലീഗ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇരുകൂട്ടരേയും മാറ്റിനിര്‍ത്തിയത്.
പയ്ന്നൂര്‍ കയണ്ടങ്കാളി സ്‌കൂളിലെ 105എ ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറായ പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദനമേറ്റത്. തലശേരി പാറാല്‍ ഡി.ഐ.എ. കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്‌റഫ്. തിരിച്ചറിയല്‍ രേഖയായി റേഷന്‍ കാര്‍ഡ് കൊണ്ടുവന്ന വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം പോളിങ് നിര്‍ത്തിവച്ചു.
മര്‍ദനമേറ്റ പ്രിസൈഡിങ് ഓഫീസര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പകരക്കാരനെ നിയോഗിച്ചശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്. തളിപ്പറമ്ബില്‍ യു.ഡി.എഫ്. ബൂത്ത് ഏജന്റ് വി.വി. കൃഷ്‌ണനാണു മര്‍ദനമേറ്റത്. പരുക്കേറ്റ കൃഷ്‌ണനെ തളിപ്പറമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ടിനുള്ള ശ്രമം ചോദ്യംചെയ്‌തതിനാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നു കൃഷ്‌ണന്‍ പറഞ്ഞു. തളിപ്പറമ്ബ് മണ്ഡലത്തിലെ ചെറിയൂരിലും സംഘര്‍ഷമുണ്ടായി. യു.ഡി.എഫ് നേതാക്കള്‍ക്കു നേരെയുണ്ടായ കൈയേറ്റത്തില്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ടി. ജനാര്‍ദനന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വി അബ്‌ദുല്ല എന്നിവര്‍ക്കു പരിക്കേറ്റു.
യു.ഡി.എഫ് സംഘം സഞ്ചരിച്ച വാഹനവും ചെറിയൂരില്‍ തടഞ്ഞു. കൂത്തുപറമ്ബ് നിയോജക മണ്ഡലത്തിലെ 108 ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനു മര്‍ദ്ദനമേറ്റു. യു.ഡി.എഫ് ഏജന്റ് വാഹിദിനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്‌ത വലിയന്നൂര്‍ സ്വദേശി ശശീന്ദ്രന്‍ അറസ്‌റ്റിലായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു