പയ്യന്നൂര്‍: ദുരിതങ്ങള്ക്കുമുന്നില് പകച്ചുനില്‍ക്കുകയായിരുന്ന ചന്ദ്രന് ആശ്വാസം പകര്‍ന്ന് ഭാഗ്യദേവതയുടെ കടാക്ഷം. പയ്യന്നൂര്‍ കേളോത്ത് മത്സ്യത്തൊഴിലാളി സഹകരണസംഘം ഓഫീസിനു സമീപം താമസിക്കുന്ന എരമംഗലം ചന്ദ്രനാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലക്ഷാധിപതിയായത്. തുടര്‍ച്ചയായി ലോട്ടറി വാങ്ങിക്കുന്ന ശീലമുള്ള ചന്ദ്രന് കഴിഞ്ഞദിവസം പയ്യന്നൂരിലെ തിരുവോണം ഏജന്‍സിയില്‍നിന്ന് വാങ്ങിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.
കടങ്ങള്‍ തീര്‍ത്ത് മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യത്തോടെ ഒരു വീടുവേണമെന്ന സ്വപ്നം ഇനിയെങ്കിലും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രന്.ഏറെ ദുരിതപൂര്‍ണമായ ജീവിതത്തിലൂടെയാണ് ഇയാള്‍ കടന്നുപോകുന്നത്. ദീര്‍ഘനാളത്തെ ചികിത്സകള്‍ക്കൊടുവില്‍ അച്ഛനും അമ്മയും ഭാര്യാമാതാവും മരിച്ചതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഭാര്യ തമ്ബായിയും വിടപറഞ്ഞു. ഇതിനിടയില്‍ അനുജന് കിണറ്റില്‍ വീണു മരിക്കുകയും ചെയ്തു. കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്തുവരവേ പിടികൂടിയ നടുവേദന ചന്ദ്രനെ തൊഴിലില്‍നിന്ന് അകറ്റിയിട്ട് നാളുകളേറെയായി.
പിന്നീട് പന്തല്‍ നിര്‍മാണ ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുവന്ന കോവിഡ് വ്യാപനത്തില്‍ പന്തല്പ്പണിയും ഇല്ലാതായി. ഭാര്യയുടെ പേരിലുള്ള ഒറ്റമുറി വീട്ടിലാണ് പയ്യന്നൂര്‍ കോളജിലെ ബിഎ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ ശ്രീവിദ്യക്കും കണ്ടങ്കാളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീനാഥിനുമൊപ്പം താമസിക്കുന്നത്. ഇവരെക്കൂടാതെ ചന്ദ്രന്റെ സഹോദരന് മിനീഷും വീട്ടിലുണ്ട്. സ്വന്തമായി ഒരുവീടുവേണമെന്ന ആഗ്രഹം ഏറെനാളുകളായി ചന്ദ്രനുണ്ട്. ഉറ്റവരുടെയും ഉടയവരുടെയും ചികിത്സ വരുത്തിവച്ച ബാധ്യതയും മക്കളുടെ പഠനച്ചെലവുകളും കീറാമുട്ടിയായി മുന്നിലുണ്ടായിരുന്നു. ഇതുവരെയുണ്ടായ പരീക്ഷണങ്ങളെ തളരാതെ നേരിട്ടതിന് ദൈവം തന്ന സമ്മാനമായാണ് ഭാഗ്യത്തെ ചന്ദ്രന് കാണുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു