കേരള നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരേയൊരു എംഎല്‍എയാണ് മത്തായി ചാക്കോ. 2006ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്ബാടിയില്‍ വിജയം നേടിയെങ്കിലും രോഗബാധിതനായതിനാല്‍ മണ്ഡലത്തില്‍ പോകാനോ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിലിരുന്നത്. ആശുപത്രിയിലെത്തിയാണ് സ്പീക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
എസ്.എഫ്‌ഐ , ഡിവൈഎഫ്‌ഐ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്.എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ക്യാമ്ബസുകളില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച 1980കളിലാണ് ചാക്കോ എസ്‌എഫ്‌ഐ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായത്.
യുവജന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1986ലെ മന്ത്രിമാരെ വഴിയില്‍ തടയുന്ന സമരത്തിലും കൂത്തുപറമ്ബ് വെടിവയ്പില്‍ പ്രതിഷേധിച്ച് മന്ത്രിയായിരുന്ന എം വി രാഘവനെ തടഞ്ഞതിന് പുതിയാപ്പയില്‍ നടന്ന ലാത്തിച്ചാര്‍ജിലും നാല്‍പ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഐജി ഓഫീസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയില്‍വാസവുമനുഭവിച്ചു.
2006 ലെ തെരഞ്ഞെടുപ്പില്‍ എം സി മായിന്‍ഹാജിക്കെതിരെയാണ് മത്തായി ചാക്കോ മത്സരിച്ചത്. 61104 വോട്ടുകള്‍ മത്തായി ചാക്കോയ്ക്ക് ലഭിച്ചപ്പോള്‍ 55265 വോട്ടുകളാണ് മായിന്‍ഹാജിക്ക് ലഭിച്ചത്. പിന്നീട് മത്തായി ചാക്കോയുടെമരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജോര്‍ജ് എം തോമസ് വിജയിച്ചു. 64112 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. മുസ്ലീം ലീഗിലെ വിഎം ഉമ്മര്‍ ആയിരുന്നു എതിരാളി. 63866 വോട്ടുകള്‍ ഉമ്മറിന് ലഭിച്ചു.
1959 മെയ് 12 ന് തിരുവമ്ബാടിയില്‍ എ എം മത്തായിയുടെയും ട്രെസിയയുടെയും മകനായിട്ടാണ് മത്തായി ചാക്കോ ജനിച്ചത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമാന്തര കോളേജ് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഇളവ് സമരം, കര്‍മല്‍ സ്‌കൂള്‍ പണിമുടക്ക്, പോളിടെക്നിക് സ്വകാര്യവല്‍ക്കരണത്തിനെതിരായ പ്രക്ഷോഭം തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1986 ല്‍ യുഡിഎഫ് മന്ത്രിക്കെതിരായ റോഡ് ബ്ലോക്ക് പ്രക്ഷോഭത്തില്‍ പങ്കെടുത്തപ്പോള്‍ പുത്തിയപ്പയില്‍ ലാത്തിചാര്‍ജ് ചെയ്തു; 1986 ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.
കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. സഹകരണ, മത്സ്യബന്ധന മന്ത്രിയുടെ (1987-91) സ്വകാര്യ സെക്രട്ടറിയായിരുന്നു. മേപ്പയൂര്‍ നിന്ന് പതിനൊന്നാം നിയമ സഭയിലേക്കും തിരുവമ്ബാടിയില്‍ നിന്ന് പന്ത്രണ്ടാം നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബര്‍ 13-ന് 47-ആം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു