കണ്ണൂര്‍: ഇരിക്കൂറിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന സൂചന നല്‍കി കെപിസിസി വര്‍്ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഇരിക്കൂറിലെ പ്രശ്നങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹരിക്കുമെന്നാണ് സുധാകരന്‍ പറയുന്നത്. ഇതിലും വലിയ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് അറിയിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.
' ഇരിക്കൂറിലെ പ്രശ്നത്തില്‍ ഫോര്‍മുല ചര്‍ച്ച ചെയ്യാന്‍ നാളെ ഉമ്മന്‍ ചാണ്ടി വരുന്നുണ്ട്.പരിഹാരം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഉമ്മന്‍ ചാണ്ടിയും ഞങ്ങളുമൊക്കെ ഇരുന്നിട്ട് തീരാത്ത ഒരു പ്രശ്നം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' -അദ്ദേഹം ചോദിച്ചു. 'ഞങ്ങള്‍ക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീര്‍ക്കണമെന്ന്. ഇതിനേക്കാള്‍ വലിയ വിഷയങ്ങള്‍ കോണ്‍ഗ്രസ് തീര്‍ത്തിട്ടുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അത്ര മോശക്കാരൊന്നുമല്ല. ഉമ്മന്‍ ചാണ്ടിയുടെ ഒരു സാന്നിധ്യം മതി. ഞങ്ങള്‍ പ്രശ്നങ്ങള്‍ തീര്‍ക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിക്കൂരില്‍ നേതൃത്വം പ്രഖ്യാപിച്ച സജീവ് ജോസഫിനെതിരെയാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് ആവശ്യം. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ല. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന വിധത്തിലാണ് ഇരിക്കൂറിലെ തീരുമാനങ്ങള്‍. എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും സിറ്റിങ് എംഎല്‍എ കെ.സി ജോസഫും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയര്‍ത്തുന്നവര്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുക്കാന്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും താല്‍പര്യം കൂടി കണക്കിലെടുത്താണ് അനുനയ നീക്കം നടത്തിയതെങ്കിലും അതു പരാജയപ്പെട്ടത് കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്.പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാണ്. അതേസമയം, അനുനയ നീക്കവുമായി എത്തുന്നവര്‍ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരിഭവത്തിലാണ് കെ.സുധാകരന്‍ എംപി. പിന്നീട് എ കെ ആന്റണി അടക്കം സുധാകരനുമായി സംസാരിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു