തലശേരി: കമ്യൂണിസ്റ്റ് ചായ്വുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് തലശേരിയുടേത്. രണ്ടു ഉപതെരഞ്ഞെടുപ്പുകളടക്കം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചത് ഇടത് ആഭിമുഖ്യമുള്ളവര്‍. തലശേരിയില്‍നിന്ന് അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന് മാറിനിന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ യുവനേതാവ് എ.എന്‍.ഷംസീര്‍ ജയിച്ചു കയറി. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തി പിന്നീട് കോണ്‍ഗ്രസും വിട്ട് ഇപ്പോള്‍ ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന എ.പി.അബ്ദുള്ളക്കുട്ടിയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥി. 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഷംസീര്‍ തന്റെ കന്നിയങ്കത്തില്‍ അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. ഷംസീര്‍ 70 741 വോട്ടുകള്‍ നേടിയപ്പോള്‍ അബ്ദുള്ളക്കുട്ടിക്ക് പിടിച്ചത് 36,624 വോട്ടുകളായിരുന്നു. കേരള രാഷ്ട്രീയചരിത്രത്തിലെ വന്പന്മാരെ വിജയിപ്പിച്ച മണ്ഡലമാണിത്. മുഖ്യമന്ത്രിയെയും മൂന്നു മന്ത്രിമാരെയും തലശേരി സംഭാവന ചെയ്തിട്ടുണ്ട്. 1996 ല്‍ എംഎല്എയല്ലാതെ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടി കണ്ട സുരക്ഷിതമണ്ഡലം തലശേരിയായിരുന്നു. കെ.പി. മമ്മു രാജിവച്ച് നായനാര്‍ക്ക് വേദിയൊരുക്കി. 24,501 വോട്ടിനായിരുന്നു നായനാരുടെ വിജയം. 1957ല്‍ ജയിച്ച ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, എന്‍.ഇ. ബലറാം, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ് തലശേരിയില്‍നിന്നു വിജയിച്ച് മന്ത്രിമാരായവര്‍. ഇതില്‍ കൃഷ്ണയ്യരും കോടിയേരിയും ആഭ്യന്തരമന്ത്രിമാരായിരുന്നു. ബലറാം വ്യവസായ മന്ത്രിയും.
കണക്കുകൂട്ടലുകള്‍.....
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശേരി ഉള്‍പ്പെടുന്ന വടകര മണ്ഡലത്തില്‍ വിജയം യുഡിഎഫിനായിരുന്നെങ്കിലും തലശേരിയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 11469 വോട്ടുകളായിരുന്നു. എല്‍ഡിഎഫിന് 65401 വോട്ടുകളും യുഡിഎഫിന് 53932 വോട്ടുകളും ലഭിച്ചപ്പോള്‍ എന്‍ഡിഎയ്ക്കു ലഭിച്ചത് 13456 വോട്ടുകളാണ്. തലശേരി നഗരസഭയും കതിരൂര്‍, എരഞ്ഞോളി, ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളുമടങ്ങുന്നതാണ് തലശേരി മണ്ഡലം. ഏറ്റവുമൊടുവില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും എല്ലായിടത്തും ഭരണം എല്‍ഡിഎഫിനാണ്. തലശേരി നഗരസഭാഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും പ്രതിപക്ഷത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎയാണ്. ഇവിടെ 36 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ എട്ടു സീറ്റുകള്‍ നേടിയാണ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിപക്ഷത്തെ ശക്തന്മാരായത്. യുഡിഎഫിന് ഏഴു സീറ്റാണുള്ളത്. കതിരൂര്‍, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് പ്രതിപക്ഷം പോലുമില്ല. മറ്റിടങ്ങളിലും മൃഗീയ ഭൂരിപക്ഷമാണ്.
പഞ്ചായത്തുകളില്‍ ന്യൂമാഹിയില്‍ മാത്രമാണ് ബിജെപിക്ക് ഒരംഗമുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ എന്‍ഡിഎയ്ക്ക് 22125 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13456 ആയി കുറഞ്ഞു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് 20249 ആക്കി ഉയര്‍ന്നു.
സാധ്യതകള്‍...
എ.എന്‍. ഷസീര്‍ തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായിരുന്ന സി.ഒ.ടി. നസീര്‍ സ്വതന്ത്രനായി മത്സരിക്കുന്നത് സിപിഎമ്മിന് തലവേദന സൃഷ്ടിക്കും. പാര്‍ട്ടി അംഗത്വം പുതുക്കുന്ന ഫോറത്തില്‍ മതംകൂടി രേഖപ്പെടുത്തണമെന്ന നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും പാര്‍ട്ടിയുമായി ഇടഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് നസീര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നസീറിനുനേരെ വധശ്രമം നടന്നിരുന്നു. ഇതിനുപിന്നില്‍ എ.എന്‍. ഷംസീറാണെന്ന് നസീര്‍ ആരോപിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നസീറിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോഴുമുണ്ടെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. തലശേരി സ്റ്റേഡിയം നവീകരണം, പൈതൃകനഗരയിയായ തലശേരിയില്‍ നടപ്പാക്കിയ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മണ്ഡലത്തിന്റെ വികസനമാണ് സിപിഎം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുക.
ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം പിടിക്കാമെന്ന വിശ്വാസമാണ് യുഡിഎഫ് പുലര്‍ത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്, സജീവ് മാറോളി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ പരിഗണനാപട്ടികയിലുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ സ്വന്തം മണ്ഡലമായ തലശേരിയില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
മണ്ഡലവഴിയില്‍-തലശേരി
2016ലെ വോട്ടുനില
ആകെ വോട്ട് 1,66,342
പോള്‍ ചെയ്തത് 1,31,931
വിജയി എ.എന്‍. ഷംസീര്‍
ഭൂരിപക്ഷം 34,117
എ.എന്‍. ഷംസീര്‍ (സിപിഎം) 70,741
എ.പി. അബ്ദുള്ളക്കുട്ടി (കോണ്‍ഗ്രസ്) 36,624
വി.കെ. സജീവന് (ബിജെപി) 22,125
ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി) 1,337, എ.സി. ജലാലുദ്ദീന്‍ (എസ്ഡിപിഐ) 959, ഡാനിഷ് മഹല്‍ എ.പി. അബ്ദുള്ളക്കുട്ടി (സ്വത) 112, ബാലകൃഷ്ണന് കോടിയേരി (സ്വത) 129, തയ്യില്വട്ടക്കണ്ടി സജീവന് വി.കെ (സ്വത) 125, നോട്ട
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു