ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാന താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥികള്‍ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത് സിപിഎമ്മില്‍ പതിവില്ല. എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മടത്ത് പ്രചാരണം ആരംഭിക്കുകയാണ്. ഇന്ന് മുതല്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തില്‍ ഉണ്ടാവുക.വൈകിട്ട് കണ്ണൂര്‍ വിമാനതാവളത്തിലെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി വിജയന്‍ 10 മുതല്‍ മണ്ഡല പര്യടനം ആരംഭിക്കും. 7 ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ദിവസവും രാവിലെ 10ന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പതിനാറാം തിയ്യതി വരെ നീളുന്ന പ്രചരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും നടത്തും. ശേഷം സംസ്ഥാനത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രചാരണത്തിന് പോകുന്ന മുഖ്യമന്ത്രി അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തൂ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു