കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്. കെ സുധാകരന് തന്നോട് ഒരു എതിര്‍പ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ എംഎം ഹസ്സന്‍റെയും കെസി ജോസഫിന്‍റെയും നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. സോണി സെബാസ്റ്റ്യന്‍ അടക്കം എ ഗ്രൂപ്പിലെ 10 പേരുമായാണ് ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്ബുതന്നെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍. ഡിസിസി അധ്യക്ഷ പദവി എന്ന ഫോര്‍മുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കെസി വേണുഗോപാലിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അന്‍പതോളം എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടരാജി നല്‍കി. ഇരിക്കൂര്‍ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയില്‍ എ വിഭാഗത്തിന് എംഎഎമാരില്ലാത്ത സ്ഥിതിയാകും. ഇരിക്കൂറിന് പുറമെ കണ്ണൂര്‍ പേരാവൂര്‍ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെസി വേണുഗോപാലിന്‍റെ കൈകടത്തലില്‍ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിഞ്ഞതില്‍ കടുത്ത അമര്‍ഷത്തിലാണ് സുധാകരന്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു