കണ്ണൂര്‍: ഇരിക്കൂറില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തില്‍ അനുനയനീക്കവുമായി ഉമ്മന്‍ചാണ്ടിയെത്തിയെങ്കിലും അയയാതെ ജില്ലയിലെ എ ഗ്രൂപ്പ്. പരിഹാരഫോര്‍മുലയായി കുറഞ്ഞപക്ഷം കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സ്ഥാനമെങ്കിലും വേണമെന്നു ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു.
കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കു മറുപടി നല്‍കി. ഇന്നത്തോടെ പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.അതു സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഗോപിനാഥിനെയും പത്തനംതിട്ടയില്‍ മോഹന്‍രാജിനെയും അനുനയിപ്പിച്ച് കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന ശേഷം ഉമ്മന്‍ ചാണ്ടി ഇരിക്കൂറിലേക്കെത്തിയത്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ ആവശ്യം. കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനെയാണ് പാര്‍ട്ടിനേതൃത്വം പ്രഖ്യപിച്ചത്. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന നിലപാടില്‍ െഹെക്കമാന്‍ഡ് ഉറച്ചുനിന്നതോടെ പ്രതിഷേധത്തിനിടയിലും പ്രതിസന്ധിയിലായിരുന്നു എ ഗ്രൂപ്പ്. സോണി സെബാസ്റ്റിയന് ഡി.സി.സി പ്രസിഡന്റ് പദവി വിട്ടുകൊടുക്കുന്നതില്‍ കെ. സുധാകരന്റെ എതിര്‍പ്പും വിലങ്ങുതടിയായി കിടക്കുന്നതാണ് ഉമ്മന്‍ചാണ്ടിയെ കുഴക്കിയത്.
അതേസമയം ഫോര്‍മുലയില്‍ ഉറപ്പുകിട്ടിയാല്‍ ഇരിക്കൂറില്‍ പ്രചാരണത്തിനിറങ്ങുമെന്ന് എ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി. നാളെ ശ്രീകണ്ഠാപുരത്ത് നടക്കുന്ന സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകരോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടുവെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.
പ്രശ്‌നങ്ങളെല്ലാം തെരഞ്ഞെടുപ്പിനുശേഷം പരിഹരിക്കാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇരിക്കൂര്‍ സീറ്റ് പോയതോടെ ജില്ലയില്‍ എ ഗ്രൂപ്പിന്റെ അവസ്ഥ പരിതാപകരമായെന്ന് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇരിക്കുറില്‍ വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന നിലപാടില്‍ നിന്ന് എ ഗ്രൂപ്പ് പിറകോട്ടു പോയെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഇതുവരെ സഹകരിച്ചു തുടങ്ങിയിട്ടില്ല.ഈ നിസ്സഹകരണം കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫിന് പ്രതീക്ഷയുള്ള പേരാവൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേ സമയം ഇരിക്കൂറില്‍ രാഹുല്‍ഗാന്ധിയെ പ്രചാരണത്തിനിറക്കി അത് മറികടക്കാനുള്ള ശ്രമം കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു