മലപ്പുറം: താന്‍ കള്ളനാണെന്ന് പറയുന്നവര്‍ അഞ്ച് വര്‍ഷക്കാലം ഭരണം ലഭിച്ചിട്ടും അത് തെളിയിക്കാത്തത് എന്തെന്ന ചോദ്യവുമായി ചാരിറ്റി പ്രവര്‍ത്തകനും തവനൂര്‍ മണ്ഡലത്തിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഫിറോസ് കുന്നംപറമ്ബില്‍. താന്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ തട്ടിപ്പ് നടത്തുന്നയാളാണെന്നുള്ള പ്രചാരങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഫിറോസ് കുന്നംപറമ്ബില്‍. മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെടി ജലീല്‍ ആണ് തവനൂരില്‍ ഫിറോസിന്റെ പ്രധാന എതിരാളി.
'ഫിറോസ് കുന്നംപറമ്ബില്‍ കള്ളനാണ്.. കള്ളനാണ്.. കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇവിടെ കേന്ദ്ര ഏജന്‍സികളുണ്ട്..പൊലീസുണ്ട്.. വിജിലന്‍സുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ചു കൊല്ലം ഭരിച്ചില്ലേ.. ആഭ്യന്തരം നിങ്ങളുടെ കയ്യില്‍ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി..?'- തവനൂരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് ഫിറോസ് പറഞ്ഞത് ഇങ്ങനെ.
താന്‍ കള്ളനാണെങ്കില്‍ അത് തെളിയിച്ചുകൂടായിരുന്നോ എന്നും അങ്ങനെ ചെയ്യാതെ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കള്ളനെന്നു വിളിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നും ഫിറോസ് ചോദിച്ചു. ജനം ഇക്കാര്യം തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ ഫിറോസ് തനിക്കെതിരെ കെടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും വ്യക്തമാക്കി. തനിക്കെതിരെ യുഡിഎഫ് കൊണ്ടുവന്നത് വേഷം കെട്ടിച്ച, സങ്കരയിനമായ സ്ഥാനാര്‍ത്ഥിയെയാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു