കോഴിക്കോട്
കോവിഡ് ഭീഷണിയില്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ കുറച്ചത് തിരിച്ചടിയായത് അതിഥി തൊഴിലാളികള്‍ അടക്കം ഇതര സംസ്ഥാനക്കാര്‍ക്ക്. ട്രെയിനുകള്‍ കുറവായതിനാല്‍ റിസര്‍വേഷന്‍ പെട്ടെന്ന് തീര്‍ന്നതോടെ അസം, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നാട്ടില്‍ പോകാന്‍ തയാറെടുത്ത ആയിരങ്ങളുടെ യാത്ര മുടങ്ങും.
പാലക്കാട്ടുനിന്ന് ഗുവാഹത്തിയിലേക്കുള്ള റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് മെയ് 21 വരെ ബുക്കിങ്ങായി. വെള്ളിയാഴ്ചകളില്‍ മാത്രമേ ഈ ട്രെയിനുള്ളു(05905). ഹൗറയ്ക്കുള്ള ട്രെയിനുകളിലും സമാനമാണ് സ്ഥിതി. വെള്ളി, ശനി ദിവസങ്ങളൊഴികെയുള്ള ഹൗറ എക്സ്പ്രസ്(02641), ചൊവ്വാഴ്ച ഒഴികെയുള്ള എക്സ്പ്രസ്(02878), ഞായറാഴ്ച ഒഴികെയുള്ള എക്സ്പ്രസ്(02659) ട്രെയിനുകളില്‍ ഏപ്രില്‍ 27 വരെ റിസര്‍വേഷന്‍ പൂര്‍ത്തിയായി.വെയ്റ്റിങ് ലിസ്റ്റിലാണ് നിരവധി പേര്‍. ഇവര്‍ക്കൊന്നും റിസര്‍വേഷന്‍ ഉറപ്പാകാതെ ട്രെയിനില്‍ കയറാനാവില്ല.
മൂന്നു ഘട്ടങ്ങളിലായി മാര്‍ച്ച് 27, ഏപ്രില്‍ 1, 6 തീയതികളിലാണ് അസം തെരഞ്ഞെടുപ്പ്. എന്നാല്‍, മെയ് 21 വരെ ഗുവാഹത്തിയിലേക്ക് ടിക്കറ്റില്ല. ഇനി ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയുമില്ല. പൗരത്വ പ്രശ്നമടക്കമുള്ള വിഷയങ്ങളുള്ളതിനാല്‍ സംസ്ഥാനത്തുള്ള അസം തൊഴിലാളികള്‍ ഇത്തവണ വോട്ടവകാശം വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിരാശരായി.
തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഗുവാഹത്തിയിലേക്ക് പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പശ്ചിമബംഗാളില്‍ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, 6, 10, 17, 22, 29 തീയതികളില്‍. ഹൗറയിലേക്കുള്ള ട്രെയിനുകളില്‍ ഏപ്രില്‍ 27 വരെയുള്ള റിസര്‍വേഷനെല്ലാം പൂര്‍ത്തിയായത് ബംഗാളികള്‍ക്കും വിനയായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു