മഞ്ഞുരുക്കാന്‍ കോണ്‍ഗ്രസ്; ഒരേ വേദിയില്‍ ആര്യാടന്‍മാരും വി.വി.പ്രകാശും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരുന്ന നിലമ്ബൂരില്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമവുമായി കോണ്‍ഗ്രസ് നേതൃത്വം. സീറ്റിനായി ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശും കഴിഞ്ഞ തവണ മത്സരിച്ച ആര്യാടന്‍ ഷൗക്കത്തും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലമ്ബൂര്‍ ഉള്‍പ്പെട്ടിരുന്നില്ലതിരുവനന്തപുരം കേന്ദ്രീകരിച്ച്‌ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയുള്ള ഫോര്‍മുലയില്‍ വി.വി.പ്രകാശിന് നിലമ്ബൂരിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. തര്‍ക്കം പരിഹരിച്ചതിന് തൊട്ടുപിന്നാലെ പത്രിക സമര്‍പ്പിച്ച്‌ തിരഞ്ഞെടുപ്പ് പ്രചാരണം അതിവേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമ്ബൂര്‍ മുനിസിപ്പാലിറ്റി കൈവിട്ടെങ്കിലും നിയോജക മണ്ഡലത്തില്‍ ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന നിലമ്ബൂരില്‍ കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെതിരെ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്തനായ പി.വി.അന്‍വര്‍ വിജയിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ ഐക്യം ശക്തിപ്പെട്ടാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വി.വി.പ്രകാശ് ആര്യാടന്‍ മുഹമ്മദിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പൂര്‍ണ്ണപിന്തുണ അര്‍പ്പിച്ചതിനൊപ്പം മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും വി.വി.പ്രകാശ് കഠിനാദ്ധ്വാനം ചെയ്യാന്‍ മനസ്സുള്ള സ്ഥാനാര്‍ത്ഥിയാണെന്നും ആയിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകള്‍. അതേസമയം വി.വി.പ്രകാശിന്റെ സന്ദര്‍ശന സമയത്ത് ആര്യാടന്‍ ഷൗക്കത്ത് വീട്ടിലുണ്ടായിരുന്നില്ല. നിലമ്ബൂരിലെ സംഘടനാതലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനുള്ള സ്വാധീനവും ഇരുവര്‍ക്കുമിടയില്‍ ഐക്യം രൂപപ്പെട്ടില്ലെങ്കിലുള്ള വോട്ട് ചോര്‍ച്ചാ പേടിയും നേതൃത്വത്തിനുണ്ട്. ഇന്നലെ നിലമ്ബൂരില്‍ ചേര്‍ന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ആര്യാടന്‍ മുഹമ്മദായിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെയും യു.ഡി.എഫിലെ ഐക്യം വിളിച്ചോതി ലീഗ് നേതാക്കളുടെയും വലിയ സാന്നിദ്ധ്യമുണ്ടായി.

കോണ്‍ഗ്രസ് നിരന്തരം വിജയിച്ചുകൊണ്ടിരുന്ന മണ്ഡലം ഇപ്രാവശ്യം തിരിച്ചുപിടിക്കാനാവുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 600 കോടി ചെലവഴിച്ചെന്നാണ് അന്‍വര്‍ പറയുന്നത്. എവിടെയാണ് ചെലവഴിച്ചതെന്ന് കാണുന്നില്ല. തന്റെ കാലത്തെ പദ്ധതികളല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല. കരിമ്ബുഴ വന്യജീവി സങ്കേതം കൊണ്ടുവന്നത് മാത്രമാണ് ഇടതിന്റെ നേട്ടം. വന്യമൃഗങ്ങള്‍ക്കല്ലാതെ മനുഷ്യനും കൃഷിക്കും സംരക്ഷണമില്ലാത്ത നാടാക്കി മാറ്റിയെന്നും ആര്യാടന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ഏറനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ബഷീര്‍ എം.എല്‍.എ ഐക്യം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും വലിയ കഴിവുള്ള നേതാവാണെന്നും എല്ലാവരും ഒരുമിച്ച്‌ നിന്നാല്‍ നിലമ്ബൂരില്‍ മികച്ച വിജയമുണ്ടാവുമെന്നും ബഷീ‌ര്‍ പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തില്ല: ആര്യാടന്‍ ഷൗക്കത്ത്

അന്‍വറിന്റെ പല ചെയ്തികളും തുറന്നുകാണിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇനിയെങ്കിലും അന്‍വറിനെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ നിലമ്ബൂര്‍ വീണ്ടും കൈവിടും. നിലമ്ബൂരിന് കഴിഞ്ഞ അഞ്ചുവര്‍ഷം വികസന മുരടിപ്പായിരുന്നു. ഇനിയത് ആവര്‍ത്തിക്കരുത്. 2016ല്‍ പലരും പറയുന്നു നമ്മുക്ക് കൈപ്പിഴ പറ്റിയെന്ന്. 11,000ത്തോളം വോട്ടിന്റേത് കൈപ്പിഴയല്ല, വലിയ അബദ്ധമാണ്. ഇനിയത് ആവര്‍ത്തിക്കരുത്. കൈപ്പിഴ പറ്റിയതിന് ഉത്തരവാദികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ഒരുപരാതി പറയാന്‍ പോലും താന്‍ സമയം കണ്ടെത്തിയിട്ടില്ല. ആരുടെ മുമ്ബിലും അപ്രിയമാണെങ്കിലും അതു തുറന്നുപറയുന്ന ജനിതക ഘടനയാണ് എനിക്ക് കിട്ടിയത്. ആരെങ്കിലും പിന്നില്‍ നിന്ന് കുത്തിയാല്‍ അതിന് തന്നെ കിട്ടില്ലെന്ന് ഉറപ്പേകുന്നു. നിലമ്ബൂര്‍ തിരിച്ചുപിടിച്ച്‌ മുന്നോട്ടുപോവണം. ഇപ്രാവശ്യം പ്രകാശ് മത്സരിക്കട്ടെ, പാര്‍ട്ടി പദവി സ്വീകരിക്കൂ എന്നാണ് നേതൃത്വം തന്നോട് പറഞ്ഞത്. വലിയ അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിക്കൊപ്പം താനുണ്ടാവും. വാഗ്ദാനം ചെയ്ത പദവി തന്നാലും ഇല്ലെങ്കിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha