ഇരിട്ടി: കര്‍ണാടക വനംവകുപ്പിന്റെ അന്തിമാനുമതി രണ്ടുമാസം മുന്‍പ് ലഭിച്ചതോടെ മുടങ്ങിക്കിടന്ന കൂട്ടുപുഴ പാലത്തിന്റെ മൂന്നാമത്തെ തൂണിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി. പുഴയില്‍ നിര്‍മിക്കേണ്ട തൂണാണ് പൂര്‍ത്തിയാവുന്നത്.
കേരളത്തിന്റെ അധീനതയില്‍ വരുന്ന രണ്ടു തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പുഴ ഗതിമാറ്റി ഒഴുക്കി മൂന്നാമത്തെ തൂണിനായി കുഴിയെടുക്കുന്നതിനിടയിലാണ് അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് മൂന്നുവര്‍ഷം മുന്‍പ് കര്‍ണാടക വനംവകുപ്പ് നിര്‍മാണം തടസപ്പെടുത്തിയത്.മന്ത്രിതലത്തിലും മറ്റും ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാകാഞ്ഞതോടെ മൂന്നുവര്‍ഷമായി നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടയില്‍ കേരളത്തിന്റെ ഭാഗത്ത് നിര്‍മിക്കേണ്ട പാലത്തിന്റെ ഉപരിതല വാര്‍പ്പും പൂര്‍ത്തിയാക്കിയിരുന്നു. വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അംഗീകാരത്തോടെയാണു രണ്ടുമാസം മുന്‍പ് കര്‍ണാടക വനംവകുപ്പ് അനുമതി നലകിയത്. കെഎസ്ടിപിയുടെ നേതൃത്വത്തിലാണു പ്രവൃത്തി പുനഃരാരംഭിച്ചത്. നാലുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുള്ളത്. മേയ് മാസത്തില്‍ തുറന്നു കൊടുക്കാനുള്ള തരത്തിലാണു പ്രവൃത്തി പുരോഗമിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു