കൊച്ചി: നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടരുന്നതില്‍ തടസമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തലശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാനാര്‍ത്ഥി പി വി അരവിന്ദാക്ഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സ്വന്തം നിലയ്ക്ക് കേസ് നല്‍കുമെന്ന് ധനലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ ഹൈക്കോടതിയില്‍ കേസ് നല്‍കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കിക്കഴിഞ്ഞു. സാങ്കേതികത്വം കാണിച്ച് പത്രിക നിരസിച്ചതിന് പിന്നില്‍ സി പി എമ്മും കോണ്‍ഗ്രസുമാണെന്നും ധനലക്ഷ്മി ആരോപിച്ചു. എഐഎഡിഎംകെ അംഗമാണ് ധനലക്ഷ്മി.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ പ്രതികരിച്ചു. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകും എന്നാണ് പ്രതീക്ഷ. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് പൊള്ളയായ നിലപാടാണെന്നും തേജസ്വി സൂര്യ പറഞ്ഞു. നിയമ നിര്‍മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരല്ലെന്നും ശബരിമല സംസ്ഥാന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു