ന്യൂഡല്‍ഹി: കിട്ടാക്കടവും ബാങ്കുകളുടെ ആസ്‌തി കണ്ടുകെട്ടല്‍ നടപടികളും മൂലം സംരംഭങ്ങള്‍ പ്രവര്‍ത്തനം നിറുത്തുന്ന സാഹചര്യം ഒഴിവാക്കാനായി പാപ്പരത്ത നിയമത്തില്‍ (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ്) ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. കൊവിഡില്‍ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭക മേഖല (എം.എസ്.എം.ഇ) വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിലാണിത്.
ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡിലെ സെക്‌ഷന്‍ 29 എ പരിഷ്‌കരിക്കാനാണ് കേന്ദ്രനീക്കം. വായ്‌പാത്തിരിച്ചടവ് മുടങ്ങിയതുമൂലം ആസ്‌തികണ്ടുകെട്ടല്‍/പാപ്പരത്ത നടപടി നേരിടുന്ന സംരംഭകര്‍ക്ക് ബാങ്കുകളുമായി ചര്‍ച്ച ചെയ്‌ത്, വായ്‌പ പുനഃക്രമീകരിക്കാനോ സ്വന്തം കമ്ബനിക്കായി ലേല നടപടികളില്‍ പങ്കെടുക്കാനോ അവസരമൊരുക്കുകയാണ് ലക്ഷ്യം.സാമ്ബത്തിക പ്രതിസന്ധി മൂലമോ വായ്‌പാത്തിരിച്ചടവ് മുടങ്ങിയതു വഴിയോ സംരംഭങ്ങള്‍ നിലച്ചുപോകുന്നതിന് പകരം അവയെ സംരക്ഷിക്കുന്ന നടപടികളിലേക്ക് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്.
എന്നാല്‍, നിശ്‌ചിത നിക്ഷേപവും വരുമാനവുമുള്ള എം.എസ്.എം.ഇകള്‍ക്ക് മാത്രമായിരിക്കും പുതിയ പരിഷ്‌കാരം ബാധകമാക്കിയേക്കുക. ഭേദഗതിയുടെ ദുരുപയോഗം ഒഴിവാക്കാനാണിത്. ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് മുഖേനയുള്ള നടപടികളില്‍ കടുംപിടിത്തം തുടര്‍ന്നാല്‍ പുതുതലമുറയെ സംരംഭകലോകത്തേക്ക് ആകര്‍ഷിക്കാന്‍ പ്രയാസമായിരിക്കുമെന്ന വിലയിരുത്തലും ഭേദഗതിക്കായി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 3.76 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ എം.എസ്.എം.ഇ വായ്‌പാമൂല്യം. കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളുടെ കിട്ടാക്കടനിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു