കട്ടപ്പന: നാടുകാണി പവലിയന് സമീപം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി സഹോദരി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) എം.എച്ച്.ജോസഫി(സാബു)ന്റെ മകന്‍ അലക്‌സാ(23)ണ് മരിച്ചത്.
അലക്സിനൊപ്പം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ നാടുകാണി പവലിയനില്‍നിന്ന് 250 അടി താഴ്ചയില്‍നിന്ന് കണ്ടെത്തി. 26 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി അവശനിലയില്‍ കിടന്നതിന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.നാടുകാണി പവലിയനിലെ പാറക്കെട്ടില്‍ ഇരുന്ന സംസാരിക്കുമ്ബോള്‍ പെണ്‍കുട്ടി താഴെ വീഴുകയായിരുന്നു. 250 അടി താഴ്ചയിലേക്കു വീണ പെണ്‍കുട്ടിയെ അന്വേഷിച്ച് താഴേക്കു ഇറങ്ങിയ യുവാവ് ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടി കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി മരിച്ചതാകാമെന്ന് തെറ്റിദ്ധരിച്ച് സമീപത്തെ മരക്കൊമ്ബില്‍ സ്വന്തം ജീന്‍സ് ഉപയോഗിച്ച് അലക്സ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കി. മൊബൈല്‍ ഫോണുകളും ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യ ഘട്ടത്തില്‍ കാര്യമായ ഒരു വിവരവും ലഭിച്ചില്ല. അതിനിടിയാലണ് വെള്ളിയാഴ്ച ഉച്ചയ്ക്കു പവിലിയന് സമീപത്ത് അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.
-
ബൈക്കില്‍ കണ്ട സ്കൂള്‍ ബാഗിലെ പുസ്തകത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേര് കണ്ടു. ഈ പേര് പൊലീസ് സംഘം ഉച്ചത്തില്‍ വിളിച്ചപ്പോഴാണ് താഴ്ചയില്‍നിന്ന് പെണ്‍കുട്ടി തിരിച്ചു ശബ്ദമുണ്ടാക്കിയത്. പൊലീസ് അടുത്തെത്തുമ്ബോള്‍ തീരെ അവശയായിരുന്നു പെണ്‍കുട്ടി. എസ്‌ഐ.മാരായ മനോജും ഐസക്കും സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ മുകളില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.
തൊട്ടടുത്തു തന്നെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. അലക്സിന്‍റെ മൃതദേഹവും ഫയര്‍ഫോഴ്സ് സംഘം തന്നെ മുകളിലെത്തിച്ചു. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ആരോഗ്യനില വീണ്ടെടുക്കുമ്ബോള്‍ മൊഴിടെയുക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇങ്ങനെ സംഭവത്തിന്‍റെ നിജസ്ഥിതി അറിയാനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.
അതേസമയം അലക്സിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അലക്സിനെ കൊലപ്പെടുത്തിയതാകാമെന്നാണ് സഹോദരിയുടെ ആരോപണം. അലക്സ് തൂങ്ങിമരിച്ചതാകാമെന്ന പൊലീസ് നിഗമനം വിശ്വസിക്കാനാകുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു