ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ 35 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മലപ്പുറം: ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ 35 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം, വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.
കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍  വീടും ഭൂമിയും  നഷ്ടമായ 35 കുടുംബങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മാണം.

 

കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍. നിരവധി മനുഷ്യജീവനുകളും വീടുകളും ഭൂമിയുമെല്ലാം മിന്നല്‍വേഗത്തിലാണ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയത്. വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായവര്‍ക്ക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വീട് നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ആ വാക്ക് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്. യൂസഫലി നിര്‍മിച്ചുകൊടുത്ത 35 വീടുകളുടെ താക്കോല്‍ദാനം കഴിഞ്ഞദിവസം നടന്നു.

യൂസഫലിയുടെ സൗകര്യാര്‍ഥം ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പി.വി അബ്ദുള്‍ വഹാബ് എം പി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവര്‍ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളില്‍ രാപ്പാര്‍ക്കും. പണി പൂര്‍ത്തിയായ 35 വീടുകളുടെയും താക്കോല്‍ കൈമാറി. കുടിവെള്ളം, ഫര്‍ണീച്ചര്‍, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകള്‍ നല്‍കിയത്.

പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുന്‍കൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിര്‍മാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. എന്റെ ബ്രദര്‍ യൂസഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ക്കൊപ്പം തന്നെയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉള്‍പ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിര്‍മാണ പ്രവര്‍ത്തിയിലും തറക്കല്ലിട്ട് പോന്നാല്‍ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓര്‍മയില്ല.

ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓര്‍മകളുടെ നീറ്റലില്‍ നിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്നേഹപ്രകടനവും പ്രാര്‍ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha