കോഴിക്കോട്: ജില്ലയിലെ ആനക്കാംപൊയില്‍ തേന്‍പാറ മലമുകളിലെ കിണറ്റില്‍ നിന്ന് വനപാലകര്‍ രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. പരിശോധനയ്ക്ക് എത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണതിന്റെ ഭാഗമായുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം എടുക്കാനാകാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി. രക്ഷപ്പെടുത്തിയശേഷം കാട്ടിലേക്ക് വിട്ടെങ്കിലും അവശത കാരണം മടങ്ങാനായില്ല. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് വനംവകുപ്പിന്റെ വാച്ചര്‍മാര്‍ കിണറിന് തൊട്ടടുത്തായി ആന വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മയക്കുവെടി വച്ചതിനുശേഷം പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി.ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ ക്ഷീണവും കാലുകള്‍ക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. മുത്തപ്പന്‍ പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളിലാണ് കാട്ടാന വീണത്. മുന്നു ദിവസത്തിനുശേഷം ഏറെ പണിപ്പെട്ടാണ് വനംവകുപ്പ് ആനയെ കരയ്ക്ക് കയറ്റിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു