ചെറുകുന്ന്: ചെറുകുന്ന്, മാട്ടൂൽ, കല്യാശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഉപ്പുവെള്ളം കയറി. ശക്തമായ വേലിയേറ്റമാണ് വെള്ളം കയറാൻ കാരണം. ചെറുകുന്ന് പഞ്ചായത്തിലെ പള്ളിക്കര, താവം, മുട്ടിൽ, കട്ടക്കുളം, പൂങ്കാവ് പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായി.
പുഴയോരത്ത് ഭിത്തിയില്ലാത്തതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. താവം, മുട്ടിൽ, പുന്നച്ചേരി എന്നീ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് പള്ളിക്കരയിൽനിന്നാണ്. വെള്ളം കയറിയതിനെ തുടർന്ന് പ്രദേശത്തെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുമായി.
കല്യാശ്ശേരി പഞ്ചായത്തിലെ ഇല്ലിപ്പുറം, കെ.കണ്ണപുരം ഭാഗങ്ങളിലും മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട്, മടക്കര ഭാഗങ്ങളിലും ഉപ്പുവെള്ളം കയറിയിട്ടുണ്ട്. കെ.കണ്ണപുരത്ത് കണ്ണപുരം തോടിലുള്ള വെള്ളമാണ് മഠത്തിൽ തോട് വഴി പരിസര പ്രദേശങ്ങളിലെ വയലുകളിലും കിണറുകളിലും വ്യാപിച്ചത്.
ചെറുകുന്ന് പഞ്ചായത്ത് അധികൃതർ ഉപ്പുവെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ, വൈസ് പ്രസിഡന്റ് പി.വി.സജീവൻ, ഇ.എൻ.ഷേർളി, കെ.ഹരിദാസൻ, കെ.നാസർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു