കോഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്ലിം ലീഗിന്റെ അവകാശവാദം. ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളില്‍ 17 എണ്ണവും മുസ്ലിം ലീഗിന്റെ പഞ്ചായത്തുകളാണ്.
17 ഇടത്തും മുസ്ലിം ലീഗിന്റെ പ്രസിഡന്റാണ് ഭരണസാരഥ്യം. യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണത്തിലും ലീഗാണ് ഭരണം. പയ്യോളി നഗരഭയില്‍ വൈസ് പ്രസിഡന്റ് മുസ്ലിം ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വര്‍ഷങ്ങളില്‍ ഭരണനേതൃത്വം കോണ്‍ഗ്രസിന് കൈമാറി.ജില്ലയില്‍ ഇപ്പോള്‍ മത്സരിക്കുന്ന 5 സീറ്റിന് പുറമെ 2 സീറ്റ് അധികം ചോദിക്കാനാണ് ലീഗ് നീക്കം. എല്‍ജെഡിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മുന്നണി വിട്ടതോടെ ഒഴിവ് വന്ന പേരാമ്പ്ര വടകര എലത്തൂര്‍ എന്നീ മണ്ഡലങ്ങളാണ് മുസ്ലിം ലീഗിന് നോട്ടം. വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ.രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെടും.
നിലവില്‍ മത്സരിക്കുന്ന ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വച്ചുമാറും. തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് നല്‍കി പകരം കല്‍പറ്റയില്‍ മത്സരിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവമ്പാടിയും കൊടുവള്ളിയും തിരിച്ചുപിടിക്കാനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു. കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ എം.കെ.മുനീറിന് മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലം നല്‍കുമെന്നാണ് കണക്കു കൂട്ടല്‍. എം.എ.റസാഖിന് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് റസാഖ് പരാജയപ്പെട്ടത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു