തിരുവനന്തപുരം: യു.പി.എസ്.സി. ദേശീയതലത്തിൽ നടത്തുന്ന സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ ഒക്ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽനിന്ന് 30,000-ത്തോളം അപേക്ഷകരാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിനായി വിശദ മാർഗരേഖ യു.പി.എസ്.സി. പുറപ്പെടുവിച്ചു.
വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനുള്ള ജീവനക്കാർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്കു യാത്രചെയ്യാം. കൺടെയ്ൻമെന്റ് സോണിലുള്ളവർക്കും യാത്രചെയ്യാം. കെ.എസ്.ആർ.ടി.സി., കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവീസ് നടത്തും. മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് തുടങ്ങിയവ പരീക്ഷാഹാളിൽ കൊണ്ടുവരാൻ അനുവദിക്കില്ല. പരീക്ഷയ്ക്ക് ഒരുമണിക്കൂർമുമ്പുമുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം നൽകും. പരീക്ഷാർഥിക്ക് പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ പ്രത്യേകമുറി അനുവദിക്കും.
പരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി
കോവിഡ്വ്യാപനവും ചിലസംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കണക്കിലെടുത്ത് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റാനാവില്ലെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞു. ഒക്ടോബർ നാലിനാണ് യു.പി.എസ്.സി. പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അവസാനശ്രമമായി പരീക്ഷ എഴുതുന്നവർക്ക് കോവിഡ് കാരണം അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റൊരവസരം നൽകുന്ന കാര്യം പരിഗണിക്കാൻ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. ഈ വർഷത്തെ പരീക്ഷ അടുത്ത വർഷത്തേതിനൊപ്പം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു