'ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി'; അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 February 2023

'ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി'; അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല രംഗത്ത്. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ അര്‍ജുനും കുടുംബവുമായിരിക്കുമെന്നും അമല വ്യക്തമാക്കി. ഫെയ്സ് ബുക്ക് ലൈവിലൂടെയായിരുന്നു അമല വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് ഭാര്യ അമല രംഗത്തെത്തിയിരിക്കുന്നത്. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫെയ്സ് ബുക്ക്  പോസ്റ്റ്.

വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് താമസിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിച്ചെന്നും ഭാര്യ ആരോപിച്ചു. പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നുമാണ് താന്‍ സംസാരിക്കുന്നതെന്നാണ് അമല പറഞ്ഞത്.
'2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍ വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്', അമല പറഞ്ഞു.

പ്രണയത്തിലാകുന്ന സമയത്ത് ഒരു രൂപ പോലും അര്‍ജുന്റെ കൈയിലുണ്ടായിരുന്നില്ലെന്നും പലപ്പോഴായി താന്‍ സാമ്പത്തിക സഹായം ചെയ്തിരുന്നതായും അമല പറഞ്ഞു. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്റെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിരുന്നില്ല എന്നും ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്നെ ഒരു ഭീകര ജീവിയായാണ് ഭര്‍ത്താവ് ഫെയ്സ് ബുക്കിലൂടെ ചിത്രീകരിക്കുന്നതെന്നാണ് അമലയുടെ പരാതി. സ്വര്‍ണക്കടത്തുകേസിലും കുഴല്‍പ്പണക്കേസില്‍ പോലും ഭര്‍ത്താവിനെതിരെ താന്‍ മൊഴി കൊടുത്തിരുന്നില്ല. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും താന്‍ ആയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകര്‍ന്നതെന്നാണ് അമലയുടെ ആരോപണം.

തന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നതായും ഫെയ്സ് ബുക്ക് ലൈവില്‍ അമല പറയുന്നുണ്ട്. അതേസമയം ഗാര്‍ഹികപീഡനത്തിനോ മറ്റോ അമല ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog