കണ്ണൂർ: അധ്യയന വർഷം അവസാനിക്കാറായിട്ടും ഉച്ചഭക്ഷണ പദ്ധതി ഫണ്ട് അനുവദിക്കാതെ സർക്കാർ. ഇതോടെ എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകർ കടക്കെണിയിലായി. ഉച്ചഭക്ഷണ പദ്ധതിയിൽ ഡിസംബർ മുതലുള്ള ഫണ്ടാണ് ഇനി കിട്ടാനുള്ളത്. 150 വിദ്യാർഥികൾക്ക് വരെ ഒരാൾക്ക് എട്ട് രൂപ വെച്ചും 150 മുതൽ 500 വരെ ഏഴു രൂപയും 500ന് മുകളിൽ ഒരാൾക്ക് ആറ് രൂപയുമാണ് സർക്കാർ നൽകുന്നത്.
2016 സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ച തുകയാണിത്. ഇതിന് ശേഷം സാധനങ്ങൾക്ക് വില ഇരട്ടിയായെങ്കിലും തുക വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. ഒരു കുട്ടിക്ക് കുറഞ്ഞത് 15 രൂപ വെച്ച് ലഭിച്ചാലേ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം നൽകാനാകുകയുള്ളൂവെന്നാണ് അധ്യാപകരുടെ അഭിപ്രായം. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് ഭക്ഷണങ്ങൾ തയാറാക്കേണ്ടതെന്നാണ് സർക്കാർ ഉത്തരവ്. കൂടാതെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് സർക്കാർ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനനുസരിച്ച് തുക വർധിപ്പിക്കാനോ കൃത്യമായി വിതരണം ചെയ്യാനോ സർക്കാർ തയാറാകാത്ത സാഹചര്യമാണ്. ഭൂരിഭാഗം പ്രൈമറി സ്കൂളുകളിലും പി.ടി.എ ഫണ്ട് കാര്യക്ഷമമല്ലാത്തതിനാൽ സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കാതായാൽ പ്രധാനാധ്യാപകർ തന്നെ ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമാണ്. ഇതിനകം തന്നെ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഇതിന്റെ പേരിൽ നടന്നു. സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും നവംബർ വരെ മാത്രമേ നൽകിയിട്ടുള്ളൂ.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു