മാട്ടൂൽ: മാട്ടൂലിൽ നടന്ന കൊലപാതകത്തിൽ എസ് ഡി പി ഐ യെ വലിച്ചിഴക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നീക്കം നെറികെട്ട രാഷ്ട്രീയവും ദുരുദ്ദേശ പരവുമാണെന്ന് എസ് ഡി പി ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ പറഞ്ഞു. തികച്ചും വ്യക്തിപരമായ തർക്കത്തിനിടയിലാണ് ഹിഷാം എന്ന യുവാവ് കൊല്ലപ്പെട്ടത്. ഈ വിഷയത്തിൽ പാർട്ടിക്കോ, പാർട്ടി പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാട്ടൂലിലെ ജനങ്ങൾക്കും പോലീസിനും ഇക്കാര്യങ്ങൾ കൃത്യമായി അറിയാവുന്നതാണ്. വ്യക്തി വൈരാഗ്യത്തിൽ നടക്കുന്ന അക്രമങ്ങളെ പോലും രാഷ്ട്രീയ വത്കരിച്ച് ലാഭം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് ഗുരുതരമായ ഭവിഷത്തുകൾക്ക് ഇടവരുത്തും. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലെങ്കിലും സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കാൻ സിപിഎം തയ്യാറാവണം. വ്യക്തിപരമായ സംഘർഷങ്ങൾക്ക് പോലും രാഷ്ട്രീയ മാനം നൽകുക വഴി ഇരുകൂട്ടർക്കും വീണ്ടും സംഘർഷത്തിൽ ഏർപ്പെടാനുള്ള വടി നൽകുകയാണ് ജയരാജൻ ചെയ്യുന്നത്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ ചിദ്രത വളർത്താനെ ഉപകരിക്കൂവെന്നും പ്രസ്താവന പിൻവലിക്കാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എ സി ജലാലുദ്ധീൻ വ്യക്തമാക്കി.
ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ട ഹിഷാം, പരിക്കേറ്റ ഷക്കീബ് എന്നിവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. ജില്ലാ സെക്രട്ടറിമാരായ ശംസുദ്ധീൻ മൗലവി, മുസ്തഫ നാറാത്ത്, മാട്ടൂൽ വാർഡ് മെമ്പർ അനസ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു