ഇരിക്കൂർ : മലപ്പുറം കോട്ടക്കലിലെ ഫർണിച്ചർ വ്യാപാരിയായ മുഹമ്മദ് ഇർഷാദിൻ്റെയും ആയിപ്പുഴയിലെ ചേക്കിൻ്റകത്ത് ഹൗസിൽ ബഷീർ - റഹീമ ദമ്പതികളുടെ മകളും ബoഗ്ലൂരു അസീം പ്രേംജി (വിപ്രോ) യൂണിവേഴ്‌സിറ്റിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഫഹീമയുടെയും കല്യാണമാണ് യുവതലമുറക്ക് മാതൃകയായത്.
അത്യാവശ്യം സാമ്പത്തിക ചുറ്റുപാടിൽ വളർന്നു വന്ന ഇവർക്ക് ഇവരുടെ കല്യാണം കുടുംബക്കാരുടെ സോഷ്യൽ സ്റ്റാറ്റസിനനുസരിച്ച് അടിച്ചു പൊളിക്കാമായിരുന്നു.എന്നാൽ തികച്ചും മാതൃകാപരമായ തീരുമാനത്തിന് ഇർഷാദിൻ്റെയും ഫഹീമയുടെയും മാതാപിതാക്കളും ബന്ധുക്കളും പച്ചക്കൊടി കാണിച്ചതോടെ ആർഭാട കല്യാണങ്ങൾക്കിടയിലെ വേറിട്ട കല്യാണമായി മാറി.
കഴിഞ്ഞ ദിവസം കല്യാണത്തിന് എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം ഒന്നമ്പരന്നു. വിവാഹം കൂടാൻ എത്തുന്ന തങ്ങളെ സ്വീകരിക്കാൻ വീട്ടുപടിക്കലിൽ മണവാട്ടിയുടെയോ മണവാളൻ്റയോ യാതൊരു വിധ വേഷഭൂഷാദികളൊന്നുമില്ലാതെ സ്വീകരിക്കുന്നത് ആദ്യമൊന്നും വിശ്വസിക്കാൻ ആയില്ല പലർക്കും .വിവാഹ ചടങ്ങിനെത്തിയ ഏതാണ്ടെല്ലാവരും വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് എത്തിയപ്പോഴുള്ള അമ്പരപ്പ് ഈ മാതൃകാ നവദമ്പതികളുടെ തീരുമാനമറിഞ്ഞപ്പോൾ മനസ്സസറിഞ്ഞ് അഭിനന്ദിക്കാൻ അധിക സമയം വേണ്ടി വന്നില്ല.
കല്യാണ ആലോഷവുമായി ബന്ധപ്പെട്ടുള്ള ദിവസങ്ങളിലെ പതിനായിരക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ദേഹമാസകലം പൊന്നണിയുന്നതും മാറ്റി തികച്ചും ആർഭാടരഹിതമായ വിവാഹത്തിനും പുതിയ തലമുറ സന്നദ്ധമാണെന്ന് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു ഇവർ.
സലഫീ ആശയത്തോട് ആഭിമുഖ്യമുള്ള ഫഹീമ തൻ്റെ ഭാവി വരനായ ഇർഷാദിനോട് ആർഭാടരഹിതമായ കല്യാണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ തൻ്റെ ഭാവി വധുവിൻ്റെ ആശയത്തോട് പൂർണ്ണമായും യോജിക്കുകയും സാധാരണയായി സ്വർണ്ണം മഹറായി സ്വീകരിക്കുന്നതിന് പകരം അത്രയും തുക പണമായി തരണമെന്ന് കൂടി ഫഹീമയുടെ ആവശ്യത്തിനും യാതൊരു വിധ എതിർപ്പും ഇർഷാദിൽ നിന്നുണ്ടായില്ല. കാരണം മഹറായി ലഭിക്കുന്ന തുകയും വിവാഹ വസ്ത്രങ്ങൾക്ക് വേണ്ടി വരുന്ന വലിയ തുകയും ചേർത്ത് തീരദേശ - ചേരിപ്രദേശങ്ങളിലെ ഏറ്റവും നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനച്ചെലവിലേക്ക് ഈ തുക മുഴുവനും മാറ്റിവെക്കാൻ ഇരുവരും തീരുമാനിച്ചതോടെ വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ നവദമ്പതികൾ .
ഫഹീമ കല്യാണദിവസം അണിഞ്ഞ വസ്ത്രം അവൾ തന്നെ സ്വയം തയ്ച്ചെടുത്തതായിരുന്നു.
ഇരുവരുടെയും രക്ഷിതാക്കൾ ഇവരുടെ തീരുമാനത്തിൽ ആദ്യമൊക്കെ ചെറിയ എതിർപ്പ് പ്രകടിപ്പിച്ചത് സ്വാഭാവികം. പക്ഷേ തങ്ങളുടെ മക്കളുടെ തീരുമാനമാണ് ശരിയെന്ന് ബോധ്യപ്പെടാൻ ഇവർക്ക് മണിക്കൂറുകൾ കൊണ്ട് സാധിച്ചു.
മലപ്പുറം കോട്ടക്കലിലെ പരേതനായ കൊടിയേങ്ങൽ അലവിക്കുട്ടി ഹാജിയുടെയും എടാട്ടിൽ ഇയ്യാത്തുട്ടിയുടെയും മൂന്നാമത്തെ മകനും കോട്ടക്കലിലെ ഇൻഡ്രോ ഫർണീച്ചർ വ്യാപാരിയും കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദ യോഗ്യത നേടിയ മുഹമ്മദ് ഇർഷാദും മസ്കത്തിലെ വ്യാപാരിയായ ബഷീറിൻ്റെയും -റഹീമയുടെയും മകൾ ഫഹീമയും വിവാഹ സങ്കൽപങ്ങൾക്ക് പുതിയ അധ്യായം രചിച്ചത് വരും തലമുറയ്ക്കും രക്ഷിതാക്കൾക്കും പുതിയ കാലത്ത് വലിയൊരു പാഠമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു