തലശ്ശേരിയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ് ഓടത്തിൽ പള്ളി. കേയി വംശ സ്ഥാപകനും വ്യാപാര പ്രമുഖനുമായ മൂസക്കാക്കയാണ് ഈ പള്ളി പണിതത്. ഡച്ചുകാരുടെ കരിമ്പിൽ തോട്ടമായിരുന്നു പള്ളി നിലനിന്നിരുന്ന സ്ഥലം. പൂന്തോട്ടം എന്നർത്മുള്ള ഓർത്ത എന്ന ഡച്ചു പദത്തിൽ നിന്നാണ് ഓടം എന്ന വാക്കുണ്ടായത്. അങ്ങിനെയാണ് കരിമ്പിൻ ഓടത്തിലെ (തോട്ടത്തിൽ) പള്ളി എന്ന രീതിയിൽ ഓടത്തിൽ പള്ളി എന്ന പേര് വന്നത്.
നിർമാണത്തിലെ അപൂർവതയും ആകൃതിയും കൊണ്ട് ആരെയും ആകർഷിക്കുന്നതാണ് ഈ മുസ്ലിം പ്രാർത്ഥനാലയം. പള്ളി പണിയാനാവശ്യമായ തടി നൽകിയത് തിരുവിതാംകൂർ രാജാവാണത്രെ. അതിനു പിന്നിലെ സംഭവം ഇപ്രകാരം...
ടിപ്പുവിന്റെ മലബാർ പടയോട്ടകാലത്തു കോലത്തിരി രാജ കുടുംബത്തിൽ പെട്ട ചിലരെ തന്റെ പായക്കപ്പലിൽ കയറ്റി തിരുവിതാംകൂറിൽ എത്തിച്ചത് മൂസക്കേയി ആയിരുന്നു. ഇതിൽ സന്തോഷം തോന്നിയ തിരുവിതാംകൂർ രാജാവ് വടക്കൻ മൂസക്ക് എന്ത് സഹായമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. തൻ പുതുതായി ഒരു പള്ളി പണിയുന്നുണ്ടെന്നും അതിനു തടി കിട്ടിയാൽ സന്തോഷമെന്നും മൂസക്കേയി മറുപടി നൽകി. അങ്ങിനെ തിരുവിതാംകൂറിൽ നിന്നും കപ്പലിൽ എത്തിച്ച തടികളാണ് പള്ളി നിർമ്മാണത്തിന് ഉപയോഗിച്ചത്.
1792ലാണ് പള്ളി പണിയുന്നത്. കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മ രാജ )ആയിരുന്നു അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത്. ടിപ്പുവിനെ ഭയന്ന് തിരുവിതാംകൂറിൽ അഭയംതേടിയ മലബാറിലെ രാജകുടുംബങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച രാജാവാണല്ലോ അദ്ദേഹം.
ഒരു ക്ഷേത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇതിന്റെ നിർമാണം. പിരിവള സമ്പ്രദായത്തിൽ പണിത മേൽക്കൂരയിൽ ചെമ്പ്ഷീറ്റാണ് പാകിയിരിക്കുന്നത്. മലബാറിൽ പിരിവള രീതി പ്രചരിപ്പിച്ചത് തിരുവിതാംകൂർ തച്ചന്മാരാണ്. വേണാടിലെ പഴയ കൊട്ടാരങ്ങളിലുള്ളത് പോലുള്ള ഘനദ്വാരങ്ങളും കിളിവാതിലുകളും ഈ പള്ളിയിൽ കാണാം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു