തിരുവനന്തപുരം: തന്റെ സുരക്ഷ കുറച്ചത് വലിയ കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്ക് മാറ്റിയ തീരുമാനത്തിലാണ് സതീശന്റെ പ്രതികരണം.
ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറുമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഔദ്യോഗിക വസതിയോ കാറോ എന്തു സൗകര്യം വേണമെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറാണ്. ഇവയൊന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല താന്‍. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
സുരക്ഷ കുറച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞത്. വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് സംസ്ഥാനത്ത് ഒരു സ്ഥാനമുണ്ട്. അത് ഇടിച്ചുതാഴ്ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ തന്റെ സ്ഥാനത്തെയല്ല ബാധിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ മഹത്വം കുറയ്ക്കാന്‍ നടത്തുന്ന ശ്രമമാണോ ഇതെന്ന് അറിയില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോള്‍ സെഡ് കാറ്റഗറി സുരക്ഷയുണ്ടെന്ന് പോലീസാണ് തന്നെ അറിയിച്ചത്. എന്നാല്‍ തണ്ടര്‍ബോള്‍ട്ടോ എസ്‌കോര്‍ട്ടോ മറ്റുള്ള വലിയ സുരക്ഷാ സംവിധാനമോ വേണ്ടെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. അത്യാവശ്യ യാത്രകള്‍ക്ക് പോകാനായി പൈലറ്റ് മാത്രം മതിയെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് വിപ്പിനെക്കാള്‍ താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു
.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു