ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ എഴുപതു കോടി പിന്നിട്ടു. ഇന്നലെ വരെ 70.75 കോടി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കിയതായി ഐസിഎംആര്‍. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 37,875 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 369 പേര്‍ രോഗം ബാധിച്ചു ഇന്നലെ മരിച്ചു. 39,114 പേര്‍ രോഗമുക്തി നേടി. പുതിയ രോഗികളില്‍ 25,772 പേരും കേരളത്തിലാണ്. 189 ആണ് ഇന്നലെ മാത്രം രോഗം ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇതുവരെ 3,30,96,718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,91,256 ആക്റ്റിവ് കേസുകളാണുള്ളത്. ഇതുവരെ 4,41,411 പേര്‍ മരിച്ചു.
അതിനിടെ കേരളത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം പത്ത് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിയതോടെ വാക്സിന്‍ ക്ഷാമത്തിനു പരിഹാരമായി.
സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിന്‍ നല്‍കാനായി. അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണത്തിലും റെക്കോര്‍ഡ് ദിനമാണ്. ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതിന് മുമ്പ് മൂന്ന് ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
18 വയസിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 23.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളുടെ വാക്‌സിനേഷന്‍ 1,57,00,557 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,46,15,262 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അതിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകണം.
വാക്‌സിന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം ഉണ്ടാകാന്‍ കാരണം. ലഭ്യമായ വാക്‌സിന്‍ പരമാവധി പേര്‍ക്ക് എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം 10 ലക്ഷം ഡോസ് വാക്‌സിന്‍ വന്നതോടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തി. ഇന്ന് 31,060 ഡോസ് കോവാക്‌സിന്‍ കൂടി തിരുവനന്തപുരത്ത് ലഭ്യമായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു