യുഡിഎഫ് നേതാക്കള്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ പാനൂരിലെ വീട് സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
കുടുംബത്തിന്റെ വേദന കാണാന്‍ കഴിയുന്നില്ലെന്നും നാളെ ഇതുപോലൊരു കൊലപാതകം ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇന്നത്തെ നിലയില്‍ അതുണ്ടാകുമെന്ന് തോന്നുന്നില്ല. അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വേണം. പാര്‍ട്ടിയോട് അടുപ്പമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷണം നല്‍കിയതില്‍ ദുരൂഹതയുണ്ട്. നിയമപരമായി മുന്നോട്ട് പോകും. ഇരകളുടെ അഭിപ്രായം കണക്കിലെടുക്കണം. ഇപ്പോഴുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല. ഏകപക്ഷീയമായ നിലയില്‍ ആണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പിച്ചതെന്നും ചെന്നിത്തല പറഞ്ഞു
അന്വേഷണം അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും അന്വേഷണം തേച്ചുമായ്ച്ചുകളയാനുമാണ് ജോലി ഏല്‍പ്പിച്ചിരിക്കുന്നത്. ഏതറ്റം വരെയും പോയി നീതി നടപ്പാക്കും. ‘ഏത് കൊലപാതകം നടന്നാലും ഒരു ലിസ്റ്റ് കൊടുക്കും. അതനുസരിച്ച് അന്വേഷണം നടക്കും. സ്ഥിരമായി കുറച്ച് ആളുകളെ കുടുക്കും. എവിടെയെങ്കിലും ലൂപ് ഹോളുണ്ടാക്കി അവര്‍ ഇറങ്ങിപ്പോകും. ഇതാണ് സ്ഥിരമായി കേരളത്തില്‍ നടക്കുന്നത്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു