ഇടതിന് മേല്‍വിലാസത്തിന്റെ പ്രശ്നം വലതിന് ജീവന്‍ മരണ പോരാട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നാണ് പ്രവചനം. ബംഗാളും ത്രിപുരയും കൈവിട്ട് കേരളത്തില്‍ ഒതുങ്ങിയ ഇടതുപക്ഷത്തിന് ഇത് മേല്‍വിലാസത്തിന്റെ പ്രശ്നമാണ്. അതേസമയം, ഇത്തവണ ഭരണം കൈവിട്ടാല്‍ അടിത്തറയൊന്നാകെ ഒഴുകി പോയേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസ് (എം)​ അടക്കമുള്ള പാര്‍ട്ടികള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയതിന്റെ നേട്ടം തെളിയിക്കേണ്ടത് അവരുടെ ബാദ്ധ്യത കൂടിയാകുന്നു. മലബാറില്‍ മേല്‍ക്കോയ്മ ഇടതുപക്ഷം നിലനിര്‍ത്തുമെങ്കിലും 2016 നെ അപേക്ഷിച്ച്‌ യു.ഡി.എഫും സീറ്റ് നില ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.സുരേന്ദ്രന്‍ കോന്നിയ്ക്ക് പുറമേ മത്സരിക്കുന്ന മഞ്ചേശ്വരത്താണ് ബി.ജെ.പി.യ്ക്ക് പ്രതീക്ഷ. മൂന്ന് പതിറ്റാണ്ടോളമായി രണ്ടാം സ്ഥാനത്തുള്ള മണ്ഡലം കഴിഞ്ഞ തവണ രണ്ടക്കത്തിനാണ് കൈമോശം വന്നത്. ആ നാണക്കേട് മറികടക്കണമെന്ന് ബി.ജെ.പി കരുതുമ്ബോള്‍ സീറ്റ് നിലനിറുത്താന്‍ ലീഗ് നന്നായി വിയര്‍പ്പ് ഒഴുക്കുന്നുണ്ട്. മൂന്നാം സ്ഥാനമെന്ന ദയനീയത മറികടക്കാന്‍ സി.പി.എമ്മും പോരാട്ടത്തിലാണ്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഉദുമ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്ബോള്‍ സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാന്‍ സി.പി.എം.. ആവനാഴിയിലെ അവസാന ശ്രമവും നടത്തുന്നു. അഞ്ച് സീറ്റുകളുള്ള കാസര്‍കോട് ജില്ലയില്‍ ഒരിടത്താണ് ബി.ജെ.പിയ്ക്ക് പ്രതീക്ഷ. മഞ്ചേശ്വരവും കാസര്‍കോടിനും പുറമേ ഉദുമ കൂടി പിടിച്ചെടുക്കാമെന്ന് യു.ഡി.എഫ് ക്യാമ്ബ് പ്രതീക്ഷിക്കുന്നു. തൃക്കരിപ്പൂരും കാഞ്ഞങ്ങാട്ടും ഭീഷണി ഇല്ലെങ്കിലും ഉദുമ ശക്തമായ പോരാട്ടത്തിലൂടെ നിലനിറുത്തുമെന്നും മഞ്ചേശ്വരത്ത് മാനം കാക്കുമെന്നുമാണ് ഇടത് പ്രതീക്ഷ.

അതേസമയം കണ്ണൂരിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വരവോടെ ഇരിക്കൂറില്‍ മത്സരം കടുക്കും. കെ.സി. ജോസഫ് 34 വര്‍ഷം കൈവശം വച്ച മണ്ഡലം ഇത്തവണ നേരിയ ഭൂരിപക്ഷത്തില്‍ നിലനിറുത്താമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കെ.എം. ഷാജി മത്സരിക്കുന്ന അഴീക്കോട് സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിനെ ഇറക്കിയതോടെ മത്സരം തീപാറും. ഷാജിക്കെതിരായ അഴിമതി ആരോപണവും സുമേഷിന്റെ വ്യക്തി പ്രഭാവവും ജയപരാജയത്തെ സ്വാധീനിക്കും. കൂത്തുപറമ്ബില്‍ കെ.പി. മോഹനനെതിരെ സി.പി.എം അണികളിലെ വികാരം അടിയൊഴുക്ക് ഉണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തലശേരിയില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ എല്‍.ഡി.എഫിന് ആശങ്കയേറിയിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ജനസ്വീകാര്യതയും സി.പി.എം. സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റത്തെ ചൊല്ലി പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗത്തിനുള്ള അതൃപ്തിയും ഇവിടെ ബാധിക്കും.

ആകെ മൂന്ന് മണ്ഡലങ്ങള്‍ മാത്രമുള്ള വയനാട്ടില്‍ സുല്‍ത്താന്‍ബത്തേരി മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. ഇത്തവണ കല്‍പ്പറ്റയില്‍ സി.കെ. ശശീന്ദ്രനെ മാറ്റി ശ്രേയാംസ് കുമാര്‍ വരുന്നതില്‍ അണികള്‍ക്കിടയില്‍ അസ്വാരസ്യമുണ്ട്. ഇവിടെ മത്സരിക്കുന്ന ടി. സിദ്ദിഖ് രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി വഴി മാറി കൊടുത്തതിലുള്ള സഹതാപ തരംഗവും മത്സരത്തെ സ്വാധീനിക്കും. മാനന്തവാടിയില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട പി.കെ. ജയലക്ഷ്മി വീണ്ടും രംഗത്തിറങ്ങിയപ്പോള്‍ ചെറിയ സഹതാപ തരംഗവും അലയടിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ 13 നിയമസഭാ മണ്ഡലങ്ങളാണ്. ഇതില്‍ കഴിഞ്ഞ തവണ രണ്ട് ലീഗ് പ്രതിനിധികള്‍ മാത്രമാണ് നിയമസഭ കണ്ടത്. രണ്ട് പതിറ്റാണ്ടായി ഒരു കോണ്‍ഗ്രസുകാരനും വിജയിച്ചിട്ടില്ല. ഇത്തവണ കുറ്റ്യാടിയില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ചെടുത്തെങ്കിലും ലീഗിലെ പാറക്കല്‍ അബ്ദുള്ളയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാന്‍ സി.പി.എമ്മിന് സാധിക്കുമോ എന്നും സംശയുമുണ്ട്. നാദാപുരത്തും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനാണ് സി.പി.ഐ ജയിച്ചത്. ഇത്തവണയും അന്നത്തെ അതേ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. പേരാമ്ബ്രയില്‍ ടി.പി. രാമകൃഷ്ണനെതിരെ ലീഗ് മത്സരിക്കുമ്ബോഴും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കിയത് ആവേശം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വെല്ലുവിളിയാകില്ലെന്നാണ് സി.പി.എം പ്രതീക്ഷ.

എലത്തൂരില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കം യു.ഡി.എഫ് സാദ്ധ്യതയെ ദുര്‍ബലമാക്കും. ഇവിടെ ബി.ജെ.പി രണ്ടാമതെത്തുമെന്നും നിഗമനമുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ തീപാറും പോരാട്ടം ഉണ്ടാകും. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എം.ടി. രമേശ്,​ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,​ കെ.എസ്.യു. നേതാവ് കെ.എം. അഭിജിത്ത് എന്നിവര്‍ ശക്തമായി പോരാട്ടത്തിലാണ്. വടകര ആര്‍.എം.പിയുടെ കെ.കെ. രമയിലൂടെ യു.ഡി.എഫ്. പിടിച്ചെടുത്തേക്കും. കോഴിക്കോട് സൗത്തില്‍ നിന്ന് എം.കെ. മുനീര്‍ മാറിയതോടെ നൂര്‍ബീന റഷീദാണ് സ്ഥാനാര്‍ത്ഥി.

ഇടതില്‍ നിന്ന് ഐ.എന്‍.എല്‍ മത്സരിക്കുന്ന കാരണത്താല്‍ ഭൂരിപക്ഷ വോട്ട് ബി.ജെ.പിയിലേക്ക് മറിയും. തിരുവമ്ബാടി യു.ഡി.എഫ് കേന്ദ്രമാണെങ്കിലും ഇടതാണ് അടുത്ത കാലത്തായി വിജയിക്കുന്നത്. ക്രിസ്ത്യന്‍ വോട്ട് ഇടതിലേക്ക് ചായാനാണ് സാദ്ധ്യത. കൊടുവള്ളി മുനീറിലൂടെ ലീഗ് തിരിച്ച്‌ പിടിക്കുമെന്നാണ് പ്രതീക്ഷ. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് സംഘടനാ പ്രശ്നം പരിഹരിച്ചത് ഇടതിന് വെല്ലുവിളിയാകും.

12 മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയില്‍ തൃത്താല പ്രവചനാതീതമാണ്. വി.ടി. ബല്‍റാം,​ എം.ബി. രാജേഷ് എന്നിവര്‍ ഇഞ്ചോടിഞ്ച് പോരാടുമ്ബോള്‍ ശങ്കു ടി. ദാസാണ് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി. ദേശീയ തലത്തില്‍ ശ്രദ്ധേയമായ പാലക്കാട് ഇ. ശ്രീധരന് ആദ്യ ഘട്ടത്തില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്നെങ്കിലും​ ഷാഫി പറമ്ബില്‍ വീണ്ടും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം, മോദി എത്തിയതോടെ എന്‍.ഡി.എ. ക്യാമ്ബ് പ്രതീക്ഷയിലാണ്. മലമ്ബുഴയില്‍ എന്‍.ഡി.എയും സി.പി.എമ്മുമാണ് നേരിട്ടുള്ള മത്സരം.

കെ.പി.സി.സി. നിര്‍വാഹക സമിതി അംഗമായിരുന്ന എ. രാമസാമി രാജിവച്ച്‌ ഇടതുപക്ഷത്തേക്ക് പോയത് കോണ്‍ഗ്രസിന് നിരാശയായിട്ടുണ്ട്. നെന്മാറ സി.എം.പിയ്ക്ക് വിറ്റതായും ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണ മലമ്ബുഴയില്‍ വോട്ട് മറിച്ചതായും ആക്ഷേപിച്ചായിരുന്നു രാജി. മലമ്ബുഴയില്‍ ഇത്തവണ വി.എസ്. മത്സരിക്കുന്നില്ല. തരൂരില്‍ എ.കെ. ബാലനും​ ഷൊര്‍ണൂരില്‍ പി.കെ. ശശിയും​ ഒറ്റപ്പാലത്ത് പി. ഉണ്ണിയും മത്സരിക്കാത്തത് കോണ്‍ഗ്രസ് ക്യാമ്ബിന് പ്രതീക്ഷയായി. ചിറ്റൂരില്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയാണ് മത്സരിക്കുന്നത്. ഇടതില്‍ നിന്ന് രണ്ട് സീറ്റ് കൂടി പിടിക്കുന്ന യു.ഡി.എഫ് അംഗ സംഖ്യ അഞ്ചിലേക്ക് ഉയര്‍ത്തിയേക്കാം.

16 സീറ്റുകളുള്ള മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ തവണ ഇടതിന് നാല് സീറ്റുകളാണ് ലഭിച്ചത്. വി. അബ്ദുള്‍ റഹ്മാനിലൂടെ താനൂരും പി.വി. അന്‍വറിലൂടെ​ നിലമ്ബൂരിലും അട്ടിമറി വിജയം നേടി.​ തവനൂരില്‍ കെ.ടി. ജലീലും​ പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമാണ് വിജയിച്ചത്. ഇത്തവണ ഇതില്‍ രണ്ട് സീറ്റുകള്‍ സംരക്ഷിക്കാന്‍ സാധിക്കുമോ എന്നാണ് ഇടതിന്റെ ആശങ്ക. ഇത്തവണ മങ്കട,​ പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറത്തെ അമ്ബരപ്പിച്ച്‌ 2006 ലാണ് ഏറ്റവും ശക്തമായ മത്സരം നടന്നത്. കുഞ്ഞാലിക്കുട്ടിയടക്കം കുറ്റിപ്പുറത്ത് കാലിടറി വീണു. എന്നാല്‍, അതിന് മുന്‍പോ ശേഷമോ അത്തരം ഒരു അടിയൊഴുക്ക് മലപ്പുറം ജില്ലയില്‍ ലീഗ് പ്രതീക്ഷിക്കുന്നില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha