ആലപ്പുഴ: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിനു സമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും പി.ഡി.പിയുമായി സി.പി.എം പലയിടത്തും സഖ്യമുണ്ടാക്കി. സി.പി.എം രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുകള്‍ പരമാവധി തടയാന്‍ കഴിഞ്ഞു. ഇതിന് ഹൈക്കോടതി എടുത്ത നിലപാടിനെ അഭിനന്ദിക്കുന്നു. തന്റെ മണ്ഡലത്തില്‍ 2000ല്‍ ഏറെ കള്ളവോട്ടുകള്‍ ഉണ്ടായിരുന്നു. അത് ഒന്നും ചെയ്തിട്ടില്ല. തളിപ്പറമ്പില്‍ ബൂത്ത് പിടുത്തമുണ്ടായ സ്ഥലങ്ങളില്‍ റീ പോളിംഗ് ആവശ്യപ്പെടുന്നു. ഒരിക്കലും ഉണ്ടാകാത്ത വിധത്തിലാണ് ബൂത്ത് പിടുത്തമുണ്ടായത്. അക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം. പല ബൂത്തുകളിലും സി.പി.എം മറ്റ് കക്ഷികളുടെ ഏജന്റുമാരെ ഇരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വ്യാജവോട്ടര്‍മാര്‍ വിഷയം പ്രതിപക്ഷം ഉന്നയിച്ചതിനാല്‍ സമൂഹത്തില്‍ ചര്‍ച്ചയായി. തിരഞ്ഞെുടപ്പ് കമ്മീഷനും ഹൈക്കോടതിയും കര്‍ശന നടപടി സ്വീകരിച്ചു. അതിനാല്‍ വലിയ തോതില്‍ വ്യാജ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ വന്നില്ല. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കി മാറ്റണം. അതിനു കമ്മീഷനു മുമ്പാകെ ശിപാര്‍ശകള്‍ വയ്ക്കും. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരേയും മാറ്റാത്തത് പട്ടികയുടെ സംശുദ്ധി നശിപ്പിക്കും. അതിനാല്‍ പട്ടിക നവീകരിക്കാനുള്ള നടപടിയുമായി ഇപ്പോള്‍ തന്നെ മുന്നോട്ടുപോകണം. മെയ് രണ്ടിന് ഫലം വന്നുകഴിഞ്ഞാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍വീസ് േവാട്ടുകളിലും 80 കഴിഞ്ഞവരുടെ തപാല്‍ വോട്ടിലും വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപണമുണ്ട്. പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ ശക്തമായി അപലപിക്കുന്നു. എത്ര ചോരകുടിച്ചാലും മതിയാകില്ല എന്ന നിലയിലാണ് സി.പി.എം കൊല നടത്തുന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സി.പി.എം ആസൂത്രണം ചെയ്തു നടപ്പക്കിയ കൊലപാതകമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു