തൃശൂര്‍: ഗുരുവായൂരിലും തലശ്ശേരിയിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്‍.ഡി.എയ്ക്ക് ആരുമായും സഖ്യമില്ല. പത്രിക തള്ളിയതില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പത്രിക തള്ളിയതിലൂടെ വരണാധികാരികള്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചത്. നീതിനിഷേധമാണ് നടന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്തു വന്നു. എന്‍.എസ്.എസിനെതിരെ സര്‍ക്കാരും സി.പി.എമ്മും പ്രതികാരപരമായ നിലപാടാണ് സ്വീകരിച്ചത്.കാനവും മുഖ്യമന്ത്രിയും പരാജയഭീതിയിലാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈകോടതിയെ സമീപിച്ചു. അവധി ദിനമായിട്ടും അടിയന്തിര പ്രാധാന്യം നല്‍കി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തന്നെ ഹരജി കോടതി പരിഗണിക്കും. ദേവികുളത്തും എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിരുന്നു. ഡമ്മികളുടെ പത്രികയും തള്ളിയതിനാല്‍ നിലവില്‍ ബി.ജെ.പിക്ക് ഗുരുവായൂരിലും തലശ്ശേരിയിലും സ്ഥാനാര്‍ഥിയില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു