കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ എട്ടാഴ്ച വരെ ആക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കില്‍ നാല് മുതല്‍ ആറാഴ്ചയ്ക്കിടയില്‍ എന്നായിരുന്നു.
പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്, നാഷണല്‍ എക്സ്പേട്ട് ഗ്രൂപ്പ് ഓഫ് വാക്സീന് അഡ്മിനിസ്ട്രേഷന് തുടങ്ങിയവര്‍ പുനഃപരിശോധിച്ചു.ആറ് മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും. ആസ്ട്രസെനക്ക വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിനു മാത്രമാണ് ഇതു ബാധകമാകുകയെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു അയച്ച കത്തില്‍ പറയുന്നു.
60 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്സിനേഷന് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള നിര്‍ദേശം. വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു