തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതിയില്‍ നടത്തുമോ അതോ മാറ്റിവയ്ക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നലെയും ഉണ്ടായിട്ടില്ല.
പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇതു സംബന്ധിച്ച ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ രാത്രി വരെയും തീരുമാനം അറിയിച്ചിട്ടില്ല. ഇതോടെ ദിവസങ്ങളായുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഡല്‍ പരീക്ഷയും പൂര്‍ത്തിയാക്കി വാര്‍ഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നിലവില്‍ പ്രഖ്യാപിച്ച തീയതിയില്‍ നടക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചാല്‍ ആശ്വാസകരമാകുമെന്നാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. ഇന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.
തീയതി മാറ്റരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഇടത്, വലത് അധ്യാപക സംഘടനകള്‍ക്ക് വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. നിലവില്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കരുതെന്നു കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായുള്ള ഗുണമേന്മാ പരിഷ്കരണ സമിതി യോഗമെടുത്ത തീരുമാനത്തെ അട്ടിമറിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്(കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു