കെട്ടിടനിർമ്മാണ അനുമതി നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഡ്രൈവറും പിടിയിൽ. കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെയും സഹോദരിയുടെയും പേരിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി തേടി അലവിൽ സ്വദേശി സജയകുമാർ ഒക്ടോബറിൽ അപേക്ഷ നൽകിയിരുന്നു.
ഈ മാസം 4ന് ഓവർസിയറെ കണ്ടപ്പോൾ പെർമിറ്റ് ഫീസ് കൂടുതലാണെന്ന് പറഞ്ഞ രമേശ് ബാബു കുറയ്ക്കണമെങ്കിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ പ്രജീഷിനെ ഏൽപിക്കാനായിരുന്നു നിർദേശം. കൈക്കൂലി ആവശ്യപ്പെട്ട വിവരം സജയകുമാർ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.
വിജിലൻസിന്റെ നിർദേശപ്രകാരം സജയകുമാർ പ്രജീഷിനെ ബന്ധപ്പെട്ട് പള്ളിക്കുന്നിൽ എത്താൻ ആവശ്യപ്പെടുകയും പണം കൈമാറുന്നതിനിടെ വിജിലൻസ് ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് രമേശ് ബാബുവിനെയും പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ഐ.വി.ദിനേശ്, ടി.പി.സുമേഷ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു