കണ്ണൂര്‍: അടുക്കളയിൽ അധികസമയം ചെലവഴിച്ച് ആഹ്ലാദത്തിനും വിനോദത്തിനും സമയം കണ്ടെത്താനാവാത്ത വീട്ടമ്മമാർക്കായി സമൂഹ അടുക്കളയൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാട്യം, പായം, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലാണ് സമൂഹ അടുക്കള തുടങ്ങുക. ഏപ്രിൽ രണ്ടാം വാരം പ്രവർത്തനം തുടങ്ങും. ശേഷം കൂടുതലിടങ്ങളിലേക്ക് സംരംഭം വ്യാപിപ്പിക്കും. ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് വേറിട്ട പദ്ധതി. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് ബാലുശ്ശേരിയിലും തുടങ്ങി വിജയംകണ്ടതിന് ശേഷമാണ് ജില്ലയിലും സമൂഹ അടുക്കള പരീക്ഷണത്തിനൊരുങ്ങുന്നത്. ബാലുശ്ശേരി മാതൃക കണ്ട് ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ ഇത്തരെമാരു സംരംഭം കണ്ണൂരിലും ആരംഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷണശാലകൾക്കായി അടിസ്ഥാന സൗകര്യമൊരുക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇവ മൂന്ന് യൂനിറ്റുകൾക്കായി വീതിച്ചുനൽകും. സാധാരണ ഹോട്ടലുകളിൽ ഈടാക്കുന്ന വിലക്കാവും ഭക്ഷണ പദാർഥങ്ങളുടെ വിൽപന. ജോലിക്കുപോവുന്ന സ്ത്രീകള്‍ക്ക് പ്രഭാതഭക്ഷണം പോലും കഴിക്കാന്‍ കഴിയാറില്ല. ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി യോഗ പോലെയുള്ള വ്യായാമങ്ങള്‍ക്കും സമയം കണ്ടെത്താനാവുന്നില്ല. അതിനെല്ലാമുള്ള ഉപാധിയായാണ് സമൂഹ അടുക്കള. സ്ത്രീകൾ കൂടുതൽ സമയവും അടുക്കളയിൽ ചെലവഴിക്കുന്നതായി സർവേകളിൽ കണ്ടെത്തിയിരുന്നു. സമൂഹ അടുക്കള വരുന്നതോടെ ഭക്ഷണം ആവശ്യമായവരുടെ നെറ്റ്വർക്ക് സൃഷ്ടിച്ച് പാർസലായി വീടുകളിലെത്തിക്കാനും പദ്ധതിയുണ്ട്.
സമൂഹ അടുക്കളക്കായി കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ യൂനിറ്റുകൾ താൽപര്യമറിയിച്ചിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതമാണ് അപേക്ഷകൾ. പായത്തെയും പാട്യത്തെയും അഞ്ചരക്കണ്ടിയിലെയും സമൂഹ അടുക്കളകളുടെ പ്രവർത്തനം വിലയിരുത്തിയാവും ജില്ലയിൽ കൂടുതലിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക. ജോലി ചെയ്യുന്ന സ്ത്രീകള്‍ ധാരാളമുള്ള പ്രദേശങ്ങള്‍, ഒറ്റപ്പെട്ട് താമസിക്കുന്നവരുള്ള പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും സമൂഹ അടുക്കള ആവശ്യമായുള്ളത്. അതേസമയം, പദ്ധതി കൂടുതൽ ഫലപ്രദമാകുന്ന നഗരപ്രദേശങ്ങളിൽ ആദ്യഘട്ടത്തിൽ സമൂഹ അടുക്കള തുറക്കുന്നില്ല. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് സമൂഹ അടുക്കളകൾ നഗരത്തിലാവും സജീവമാവുക എന്നാണ് വിലയിരുത്തൽ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു