ചെറുപുഴ∙ ചെറുപുഴ ബസ് സ്റ്റാൻഡിലെ ശുചിമുറി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി. ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു മാസം മുൻപാണ് ശുചിമുറി അടച്ചിട്ടത്. ദീർഘദൂര ബസ്സകൾ ഉൾപ്പെടെ 100 ലേറെ ബസ്സകൾ ദിവസവും കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിലെ ശുചിമുറിയാണ് അടഞ്ഞുകിടക്കുന്നത്.
ബസ് ജീവനക്കാരും യാത്രക്കാരും ശുചിമുറിയുടെ പിറകിലും തേജസ്വിനിപ്പുഴ തീരത്തുമാണ് കാര്യങ്ങൾ സാധിക്കുന്നത്. ഇപ്പോൾ ഇവിടെ ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമാണ്. ശുചിമുറി അടച്ചിട്ടതോടെ സ്ത്രീകളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളും കുട്ടികളും സമീപത്തെ ഹോട്ടലുകളിൽ എത്തിയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.
ശുചിമുറി അടച്ചിട്ടതോടെ ബസ് സ്റ്റാൻഡിലെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. ശുചിമുറി തുറന്നു പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലാണ് ശുചിമുറി തുറന്നു കൊടുക്കാൻ താമസിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വളരെ വേഗത്തിൽ ശുചിമുറി തുറന്നു കൊടുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു