നീലേശ്വരം: ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് പൊട്ടിവീണതിനെ തുടര്‍ന്ന് നാലരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
ഇന്ന് പുലര്‍ച്ചെ 6.40 ഓടെ മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് കടന്നുപോകാനായി ഗേറ്റ് അടക്കുന്നതിനിടെയാണ് പൊട്ടിവീണത്. പടിഞ്ഞാര്‍ഭാഗത്തെ ഗേറ്റിന്റെ ബോള്‍ട്ട് പൊട്ടിയാണ് ഗേറ്റ് താഴേക്ക് പതിച്ചത്. തുടര്‍ന്ന് 10 മണിയോടെയാണ് പൊട്ടിയ ഗേറ്റ് നന്നാക്കിയശേഷം ഗതാഗതം പുനസ്ഥാപിച്ചത്. പള്ളിക്കര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് ഗേറ്റ് നന്നാക്കിയത്. ഗേറ്റ് പൊട്ടിവീണതിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. മടക്കര കോട്ടപ്പുറം പാലം വഴിയും കയ്യൂര്‍ അരയാക്കടവ് കണിച്ചിറ പാലം വഴിയുമാണ് ഗതാഗതം തിരിച്ചുവിട്ടത്. ഇതോടെ പലഭാഗങ്ങളിലായി ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കോട്ടപ്പുറം പാലത്തിലും മടിക്കൈ-കണിച്ചിറ പാലത്തിലും കയ്യൂര്‍ അരയാക്കടവ് റൂട്ടിലും ഗതാഗത കുരുക്കുണ്ടായി. നീലേശ്വരം, ചന്തേര, ചീമേനി സ്റ്റേഷനുകളിലെ പോലീസുകാര്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു. മംഗലാപുരം , പരിയാരം ആശുപത്രികളിലേക്ക് രോഗികളേയും കൊണ്ടുപോകുന്ന ആംബുലന്‍സുകളും ഗതാഗതകുരുക്കില്‍ കുടുങ്ങി ഏറെ ദുരിതം അനുഭവിച്ചു. എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവരും കുരുക്കില്‍ കുടുങ്ങി. രാവിലെ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഏറെ വലഞ്ഞു.
പള്ളിക്കര റെയില്‍വേ ഗേറ്റ് പലപ്പോഴും ഇത്തരത്തില്‍ ഗതാഗതം തടസ്സപ്പെടുംവിധം തകരാറിലാകാറുണ്ട്. ഈമാസം തന്നെ രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ ഗേറ്റിന് സമീപത്ത് വെച്ച്ടയറുകള്‍ പൊട്ടി മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. റെയില്‍വേ ഗേറ്റ് തകരാറിലാവുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു