കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരിയുടെ മരണത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി, ഡി.എം.ഒ. എന്നിവർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
കഴിഞ്ഞദിവസമാണ് കണ്ണൂർ സിറ്റി നാലുവയലിലെ ദാറുൽഹിദായത്ത് വീട്ടിൽ സത്താറിന്റെയും സാബിറയുടെയും മകൾ എം.എ.ഫാത്തിമ പനി ബാധിച്ച് മരിച്ചത്. ചികിത്സ വൈകിയതിനാലാണ് പെൺകുട്ടി മരിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
വിശ്വാസത്തിന്റെ പേരിൽ കുടുംബം പെൺകുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്നായിരുന്നു ആരോപണം. മൂന്നുദിവസംമുമ്പാണ് കുട്ടിക്ക് പനി വന്നതെന്നും അത് മാറിയിരുന്നുവെന്നും പിതാവായ സത്താർ പറഞ്ഞിരുന്നു. ചികിത്സയൊന്നും നടത്തിയിരുന്നില്ല. ജപിച്ച് ഊതൽ ആണ് നടത്തിയത്. ഉറങ്ങാൻകിടന്ന കുട്ടിക്ക് അനക്കം കാണാത്തതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാൽ മരിച്ചനിലയിലാണ് കുട്ടിയെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടവും നടത്തി. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് സിറ്റി എസ്.ഐ. സുമേഷ് അറിയിച്ചു. സിറ്റി ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു ഫാത്തിമ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു