ജറൂസലേം- ശനിയാഴ്ച ഹമാസ് പിടിച്ചെടുത്ത ഗാസ മുനമ്പിന് സമീപമുള്ള തെക്കൻ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ശക്തമായ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി ഇസ്രായേൽ അറിയിച്ചത്. അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതേവരെ 700 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 493 ആയി ഉയർന്നതായി ഫലസ്തീൻ അധികൃതർ പറഞ്ഞു. ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു. പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ 2.3 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഗാസയിൽ വൈദ്യുതിയും ഭക്ഷണവും വെള്ളവും പാചകവാതകവുമെല്ലാം മുടങ്ങി.
ഹമാസിനെ പരാജയപ്പെടുത്താനും 100 ബന്ദികളെങ്കിലും മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കര ആക്രമണത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത്.
യുദ്ധത്തിന്റെ മൂന്നാം ദിവസം, യുദ്ധവിമാനങ്ങൾ മുകളിൽ അലറുമ്പോൾ ഗാസയുടെ ആകാശം പുകപടലങ്ങളാൽ കറുത്തിരുന്നു. ജറുസലേം വരെ ഹമാസ് റോക്കറ്റുകൾ തൊടുത്തുവിട്ടു. അവിടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും പൊട്ടിത്തെറി കേൾക്കുകയും ചെയ്തു.
ഒറ്റരാത്രികൊണ്ട് ഐഡിഎഫ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, പീരങ്കികൾ എന്നിവ ഗാസ മുനമ്പിലെ 500-ലധികം ഹമാസിന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേലി പ്രതിരോധ സേനയുടെ പ്രസ്താവനയിൽ പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു