ബെംഗലൂരു: കേരളത്തിലെ നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം ശക്തമാക്കാനും കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിപയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ബോധവൽക്കരണപരിപാടികളും നിപ ലക്ഷണങ്ങൾ തിരിച്ചറിയാനും ഐസൊലേഷനിൽ ആക്കാനും പിഎച്ച്സി തലത്തിൽ വരെ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു മൃഗഡോക്ടറെ അടക്കം ഉൾപ്പെടുത്തി എല്ലാ അതിർത്തി ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യത്തോടെ 2 കിടക്കകൾ, ഒരു ഐസിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പിപിഇ കിറ്റുകൾ, ഓക്സിജൻ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങൾ കാര്യക്ഷമം ആക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാൽ ഉടൻ ജില്ലാ മെഡിക്കൽ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കിൽ സാമ്പിളുകൾ ബംഗളുരു എൻഐവിയിലേക്ക് അയക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു