ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45) കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതായും പിന്നില്‍ ഇന്ത്യന്‍ ഏജന്‍റുമാരാണെന്നുമാണ് കാനഡയുടെ ആരോപണം. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കൈകടത്തലായാണ് കാനഡ കൊലപാതകത്തെ കാണുന്നത്. വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കാനഡയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തുന്നത്. പിന്തുണയ്ക്ക് പുറമെ ഇന്‍റലിജന്‍സ് അന്വേഷണത്തിലും അമേരിക്ക കാനഡയ്‌ക്കൊപ്പമാണ്. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ ട്രൂഡോ പുറത്താക്കി. തിരിച്ചടിയെന്നോണം മണിക്കൂറുകള്‍ക്കുള്ളില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യയും പുറത്താക്കി.
അതേസമയം, കാനഡയിലെ ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്.
ഇന്ത്യ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്‍റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവയുടെ വെബ്സൈറ്റുകൾ വഴിയോ ‘മദദ്’ പോർട്ടൽ (madad.gov.in) വഴിയോ ഇന്ത്യൻ പൗരന്മാർ റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു