പയ്യന്നൂർ : പയ്യന്നൂർ കോറോം ഭാഗത്ത് മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിച്ചു.
രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭാപരിധിയിലെ ഏഴ്, എട്ട് വാർഡുകളിലെ ഇരുന്നൂറോളം വീടുകളിലാണ് ആരോഗ്യവകുപ്പ് വിവരശേഖരണം നടത്തിയത്. പ്രദേശത്ത് പരിശോധനകൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
സമീപത്തുള്ള കുളത്തിൽനിന്നാവാം രോഗകാരിയായ ബാക്ടീരിയ രണ്ടു പേരിലും എത്തിയത് എന്നാണ് ആരോഗ്യവകുപ്പധികൃതർ കരുതുന്നത്.
രോഗം സ്ഥിരീകരിച്ച രണ്ടുപേരും ഈ ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു.
അതുകൊണ്ടാണ് ഈ കുളം സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന സമീപ വാർഡുകളിലുള്ളവരിൽനിന്നും ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിച്ചത്.
പഴയങ്ങാടി താലൂക്കാസ്പത്രി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാപ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചത്.
പുതുതായി ആർക്കും ലക്ഷണങ്ങളില്ലെന്നാണ് മനസ്സിലാവുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. എങ്കിലും പ്രദേശത്ത് നിരീക്ഷണം തുടരണമെന്നാണ് ആരോഗ്യപ്രവർത്തകർക്ക് നൽകിയ നിർദേശം. ആർക്കെങ്കിലും അസ്വാഭാവിക രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു