കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രവാസി സംഘടനകള്‍. കണ്ണൂര്‍ എയര്‍പോര്‍ട്ടിനുവേണ്ടി സമരം ചെയ്യുന്ന മറ്റു രാജ്യങ്ങളിലെ കൂട്ടായ്മകളോട് സഹകരിച്ച് ഗ്ലോബല്‍ കമ്മിറ്റി രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും സംഘടനകള്‍ക്ക് ആലോചനയുണ്ട്. സേവ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം നടന്ന ബഹുജന സംഗമം ജനപ്രാതിനിധ്യം കൊണ്ട് വമ്പിച്ച വിജയമായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.
കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍നിന്നുമുള്ള ബഹ്‌റൈനിലെ വലുതും ചെറുതുമായ കൂട്ടായ്മകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിസ്സംഗതക്കെതിരെ വലിയ രോഷമാണുണ്ടായത്. സംഗമത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ച എല്ലാ നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഉടന്‍തന്നെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് സേവ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫസലുല്‍ ഹഖ് അറിയിച്ചു.
കണ്ണൂരിലേക്ക് വിദേശവിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി (പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ്) നേടിയെടുക്കാനായി കൂട്ടായ പ്രവര്‍ത്തനം നടത്തും. കേന്ദ്ര വ്യോമയാനമന്ത്രിക്കടക്കം നിവേദനം നല്‍കി പ്രതിഷേധം അറിയിക്കാനാണ് ആലോചന. കിയാല്‍ മാനേജ്‌മെന്റിന് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
2018 ഡിസംബര്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കത്തില്‍ 50 പ്രതിദിന സര്‍വീസുകളും ആഴ്ചയില്‍ 65 അന്താരാഷ്ട്രസര്‍വീസുകളും ഉണ്ടായിരുന്നു. ആദ്യത്തെ 10 മാസം 10 ലക്ഷം യാത്രികരുണ്ടായിരുന്ന കിയാലിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അവഗണന മാത്രമാണ്. വിദേശ വിമാനസര്‍വീസുകള്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ, മുഴുവന്‍ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു