പേരാവൂർ : കൊമ്മേരിയില്‍ കാട്ടുപോത്തുകള്‍ കൃഷിയിടത്തില്‍ ഇറങ്ങി വാഴത്തോട്ടം പൂര്‍ണമായി തിന്നുനശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തില്‍ കെ.വി. ഷൈജു, പി. മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്. ഷൈജുവിന്റെ മാത്രം അഞ്ഞൂറില്‍ അധികം വാഴകളാണ് കാട്ടുപോത്ത് തിന്നത്. മോഹനന്റെ അമ്പതോളം വാഴകളും തിന്നു. ഒന്നര മാസം മുമ്പ് നട്ട തൈകളാണ് കാട്ടുപോത്തുകള്‍ തിന്ന് നശിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉരുള്‍പൊട്ടലുകളെ തുടര്‍ന്ന് ഈ മേഖലയില്‍ കൃഷി നാശം സംഭവിച്ചിരുന്നു. അതിന് ശേഷം വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകരാണ് കാട്ടുപോത്തിന്റെ ശല്യം കാരണം പ്രതിസന്ധിയിലായത്. കോളയാട് പഞ്ചായത്ത് കാട്ടുപോത്തുകളുടെ തട്ടകമായി മാറിയിട്ട് വര്‍ഷങ്ങളായി.
2022 മാര്‍ച്ച് ആറിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പുത്തലത്താൻ ഗോവിന്ദൻ മരണപ്പെട്ടിരുന്നു. പെരുവ, കൊമ്മേരി മേഖലയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം കാരണം നിരവധി വാഹനാപകടങ്ങളും ഉണ്ടായിട്ടുണ്ട്. കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യവും രൂക്ഷമാണ്. പകല്‍ സമയത്ത് പോലും കാട്ടുപോത്തുകള്‍ ഒറ്റയ്ക്കും കൂട്ടമായും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വിലസുന്ന കാഴ്ച പതിവാണ്.
പെരുവയിലെ ചില മേഖലകളില്‍ കാട്ടാനകളും എത്തുന്നു. ഇതോടെ കര്‍ഷകരുടെ ജീവിതമാര്‍ഗം തന്നെ അടയുന്ന അവസ്ഥയിലാണ്. എന്നാല്‍ കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, കാട്ടാന എന്നിവയെ തുരത്താനോ ഇവയുടെ ശല്യം നിയന്ത്രിക്കാനോ യാതൊരു ശ്രമവും വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലന്നാണ് പരാതി. നിരവധി വര്‍ഷങ്ങളായി ഇതേ സ്ഥിതി തുടര്‍ന്നിട്ടും വൈദ്യുതി കമ്ബിവേലി പോലും സ്ഥാപിക്കാൻ വനം വകുപ്പ് തയാറായിട്ടില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു