കോഴിക്കോട് : രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്.ഐ മാർക്ക് നിർബന്ധമാക്കിയത് പാദരക്ഷാ നിർമാണ മേഖലയിലെ ചെറുകിട സംരംഭകർക്ക് തിരിച്ചടിയാകും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് ഏകീകൃത ഐ.എസ്.ഐ മാർക്ക് നിർബന്ധമാക്കിയത്. ഹവായ് ചെരുപ്പുമുതൽ വിലകൂടിയ ബ്രാൻഡഡ് പാദരക്ഷകൾക്കുവരെ ഒരേ മാനദണ്ഡം നിശ്‌ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
ലക്ഷങ്ങൾ വിലവരുന്ന ലാബ് ടെസ്‌റ്റുകൾ നടത്തി വേണം ചെരുപ്പുകൾ വിപണിയിലെത്തിക്കാൻ. ചെരുപ്പ് നിർമിച്ചശേഷം ആയിരത്തിൽ ഒന്ന് ടെസ്‌റ്റിന് വിധേയമാക്കണം. ഇതിന്റെ ലാബ് ഒരുക്കാൻ 50 ലക്ഷം രൂപവരെ ചെലവ് വരും. പുറത്ത് പരിശോധനക്ക് ഒരു ചെരുപ്പിന് 42,000 രൂപ ചെലവ് വരും. സ്‌പോർട്‌സ് ഷൂവിവിന് 95,000 രൂപയും. ഉൽപ്പാദന ചെലവും വ്യത്യസ്‌തമാണ്. എല്ലാത്തിനും ഒരേ മാനദണ്ഡം നിഷ്‌കർഷിക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ പാദക്ഷകൾ നിർമിക്കാനാവില്ല.
ചെരുപ്പിന്റെ കനം, വീതി, ബട്ടന്റെ അളവ്, സ്‌റ്റോപ്പ് ബ്രോക്കിങ് എന്നിവക്കെല്ലാം നിശ്‌ചിത മാനദണ്ഡം നിഷ്‌കർഷിക്കുന്നുണ്ട്. ഇതോടെ വ്യത്യസ്‌ത ആവശ്യം മുൻനിർത്തിയുള്ള നിർമാണം അസാധ്യമാകും. നിലവിൽ മൂന്നോ നാലോ പരിശോധന വേണ്ടിടത്ത് പുതിയ നിയമമനുസരിച്ച് 16 എണ്ണം നടത്തണം. സ്‌പോർട്‌സ് ഷൂവിന് ഇത് 42 എണ്ണമാണ്. ഇന്ത്യയിലെ പാദരക്ഷ വ്യവസായികളിൽ 75 ശതമാനവും അസംഘടിത മേഖലയിലാണ്. 44.2 ലക്ഷം പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു